ബുധനാഴ്‌ച

ഇനി വിട….ലാല്‍സലാം ബ്ലോഗേഴ്സ്…!

പെട്ടെന്നു സന്ധ്യ ആയതു പോലെ.
കാഴ്ചകള്‍ ചെളിവെളളത്തിലെന്നതുപോലെ
മങ്ങിയകന്നു മാറുന്നു.
നിലാവിനെ കാത്തിരുന്നു കാത്തിരുന്നു
നരച്ചുപോയൊരു അപ്പൂപ്പന്‍താടി,
കണ്ണീരു കൂട്ടി കുഴച്ചുരുട്ടിയ അത്താഴം.
കണ്ണുകള്‍ തുറന്നുപിടിക്കാനേ തോന്നുന്നില്ലാ..
മുറുക്കിപൂട്ടുമ്പോഴോ തെന്നിതട്ടിയകന്നു പോകുന്ന
നിറമറ്റ,
നിരയറ്റ നിലവിളികള്‍!
അടുപ്പ് എന്റെ ചങ്കിലാണു ഇപ്പോള്‍
തിളക്കുന്ന വെളളത്തിലോ
എന്റെ അമ്മ വേലിക്കപ്പുറത്തു നിന്നും
മടികുത്തില്‍ഇരന്നു വാങ്ങിയ
പകുതി ചത്ത അരിമണികളും..!
ചങ്ങാതീ…
കാത്തിരുപ്പിന്റെ അവസാനവും
അവശിഷ്ടവും
ദീര്‍ഘ നിശ്വാസങ്ങള്‍ മാത്രമാണല്ലോ!

തിങ്കളാഴ്‌ച

എന്റെ വീട്

ഒരു കരിമരുന്നുശാല!
ഗന്ധകവും മണലും താളവും
സമാസമം ഇളക്കി ഇണക്കി
പാതകത്തിനു മീതെ വിതറി
സൂക്ഷിക്കുന്ന ഒരുഗ്രന്‍ വെടിപ്പുര.
പൊട്ടിത്തെറികള്‍ക്കിടയില്‍
കരിഞ്ഞടര്‍ന്നു പോയ മുഖങ്ങള്‍
മുഴക്കങ്ങള്‍ക്കുളളിലെവിടെയൊ
എന്നേ മയക്കത്തിലാണ്ട സ്വരങ്ങള്‍.
കറുത്ത ഗോളം നഷ്ടമായ
അകകണ്ണിലിപ്പോള്‍
പുകമാത്രം മിച്ചം!
മോനെ എന്ന ഈണമുളള വിളിക്ക്
ചീറ്റിപ്പോയ നിലവെടിയുടെ
കിരുകിരുപ്പാണ്.
ഉത്തരവും കഴുക്കോലും വെട്ടി പൊളിച്ച്
മത്താപ്പൂ വിരിയുമ്പോള്‍,
തരിമണല്‍ തലച്ചോറിനുളളില്‍
ഫണമുയര്‍ത്തി ഇഴഞ്ഞിറങ്ങുമ്പോള്‍
മാനം നോക്കി കൈകൊട്ടിയാര്‍ക്കുന്ന
പൂത്തിരികള്‍ക്കു
കുപ്പാ‍യത്തിലെ ഇടംക്കുടുക്ക് പതുക്കെ
ചൊല്ലിക്കൊടുക്കുന്നു,
അടുത്ത പടനിലം ദാ, ഇവിടെയാണ്
‘’ഒരൊറ്റ വെടിക്ക്തന്നെ…..
…………………………….!!!”

ഞായറാഴ്‌ച

പരിഭവപ്പാതി

വെയില്‍
പിണക്കം തുടരുകയാണ്
ഇന്നലെ പെയ്ത മഴസമ്മാനിച്ച
കനച്ച മണം ക്ലാസ്സുമുറിയിലെ ബാക്ക് ബെഞ്ചില്‍
ഒറ്റപ്പെടലിനു കൂട്ടിരിക്കുന്നു.

പൊളിഞ്ഞു തുടങ്ങിയ ചെറ്റപ്പഴുതിലൂടെ
വിജയന്‍സാറിന്റെ പാരഗണ്‍
സീതയുടെ കാലുകളില്‍ ചെമ്മണ്ണു പടര്‍ത്തുമ്പൊള്‍
കൂട്ടമണി മുഴക്കം.
കല്ലുവെട്ടാംകുഴിയിലെ വട്ടയിലയ്ക്കു
ഉപ്പുമാവിന്റെ മണം

ഇടിഞ്ഞു തുടങ്ങിയ അമ്പലത്തിന്റെ
പടിഞ്ഞാറെ വശത്ത് സീത പെന്‍സിലിനു വേണ്ടി
ഓടി വരുമ്പോള്‍
ഹരിയുടെ ബോക്സു തുറന്ന് ആദ്യത്തെ കളവ്.
അവളതു പിന്നീട് സതീഷിനു കൊടുത്തു.

പോലീസിന്റെ “കാക്കി “യോടുളള വെറുപ്പിന്റെ പുരാണം
യൂണിഫോമില്ലാത്തതിന്റെ പേരില്‍
വെയിലത്തു നിര്‍ത്തി തലചുറ്റിച്ച
സഹദേവന്‍ സാറിനു ഡെഡിക്കേറ്റ് ചെയ്യുമ്പോള്‍
സ്കൂള്‍ബസ്സിനായി കാത്തുനില്‍ക്കുന്ന
എന്റെ മക്കള്‍ ചിരിക്കുന്നു.
ചിരിയുടെ വളപ്പൊട്ടുകള്‍ക്കിടയിലും
ക്ലാസ്സുമുറിയിലെ ആ കനച്ച മണം
ഉളളു‍ പൊളളിച്ചു കൊണ്ടേയിരിക്കുന്നു.

വ്യാഴാഴ്‌ച

അര്‍ബുദം

കോവലിന്റെതണുപ്പിനിടയിലൂടെ
കറിവേപ്പിന്റെ വേരിനു മുകളിലൂടെ
കടിച്ച് വലിച്ചിഴച്ചാണ് അവന്‍ അവളെ കൊണ്ടുപോയത്.
ഫ്രീസറില്‍ വച്ച കുപ്പികണക്കെ
അവളുടെ മൂക്ക് വിയര്‍ത്തിരുന്നു.
കറുത്തുകോടിയ ചുണ്ടിന്റെ ഇടം കോണിനുള്ളില്‍
ആര്‍ക്കുവേണ്ടിയോ ഒരു ചിരി
പാത്തുപാത്തുനിന്നിരുന്നു.
ചോദിച്ചതെല്ലാം കൊടുത്തതാണവന്……
പുക്കിള്‍ക്കൊടിയറ്റംവരെ പറിച്ച് തീറ്റിച്ചതാണവനെ.
പിന്നെയുമെന്തിനാണു
അവന്‍ അവളുടെ ചിരിയുമെടുത്തുകൊണ്ട് ഓടിക്കളഞ്ഞത്?

ബുധനാഴ്‌ച

ബ്ലോഗിലും ജാതിപ്പോരോ..കഷ്ടം!

“എന്റെ തൊലി കറുത്തുപോയിന്നും
എന്റെ വയര്‍ ചുളിഞ്ഞുപോയിന്നും
പറഞ്ഞ് നിനക്കിളകി ചിരിക്കാം
എനിക്കു പിണക്കമില്ലാ
പക്ഷേ
എന്റെ വിധി ഇരുള്‍ കവര്‍ന്നെന്നും
എന്റെ ചിരി കരിഞ്ഞുപോയെന്നും കുരക്കാന്‍
നിനക്കു ആരു അധികാരം തന്നു?“


ഏന്റെ പേര് കണ്ടന്‍കാളി.പകവാന്റെ കടാച്ചം കൊണ്ട് താണചാതിയിലായി പ്പോയി കുടികെടപ്പ്,ഇപ്പോ ഏനു ഒരു പൂതിയൊന്നു പൂത്തു.
“രണ്ട് വരി ഒന്നെയുതണം “.
കതയോ കവിതയോ എന്തെങ്കിലുമൊരു ചായനം. അപ്പ ദേണ്ട് ചിരുതപ്പെണ്ണിനൊരു സമിശയം. പൂലോകത്തെ തമ്പ്രാമ്മാരും തമ്പ്രാട്ടികളും ഏനെയുതിയാല്‍ വായിക്കുമോ? ചാതിപ്പോരു ഈ പൂലോകത്തിലുമുണ്ടെന്ന് ഒരു തിരുവല്ലാക്കാരന്റെ മെഴുമെഴാന്നൊള്ളാ പ്ലോക് കണ്ടപ്പയാണേ പുടി കിട്ടിയതേ.
ഏനുമൊരു സമിശയം ഏമ്പ്രാ…
“കതക്കും കവിതക്കുമൊക്കെ ചാതിയുണ്ടോ?”
ഏനെക്കാള്‍ വെവരമുളള മേലാളന്‍മാരോടാന്ന് ചോയിച്ചതേ..
ഇതൊന്ന് വെളിവായിട്ട് വേണം ഏനുമൊന്നു പ്ലോകിത്തുടങ്ങാന്‍..!!!!!!!!!!

ഞായറാഴ്‌ച

പിതാവിനും പുത്രനും.

പിതാവ്:-
കന്നിമൂല നഷ്ടമായ പറമ്പിന്റെ
നിറഞ്ഞ ഫലഭൂയിഷ്ടി കണ്ട്
പാത്രത്തില്‍ രണ്ട് കുരുന്നുകളെ വിളയിച്ചു കൊടുത്തവന്‍.

മാതാവ്:-
കര്‍ക്കിടകക്കാലങ്ങള്‍ ഒന്നാകെ
നാലുംകൂട്ടി കടിച്ചുപൊട്ടിച്ച്
അണയിലിട്ടൊതുക്കി വക്കാന്‍ മാത്രം ശീലിച്ച ഒരു പാവം.

പുത്രന്‍:-
കവലയിലെ പുട്ടും കടലയും തിന്നാന്‍,
പാടവരമ്പിലൂടെ തുള്ളിക്കുതിച്ച് പോകാന്‍
ഒരു തന്തയുടെ ചൂണ്ട് വിരല്‍ത്തുമ്പു കൊതിച്ചവന്‍
നൂറ്മേനി ഒലിച്ച് തൂവിയ ഒരൊറ്റപ്രോഗസ്സ് കാര്‍ഡിലും
ജനിപ്പിച്ചവന്റെ വിരലടയാളം
ഇല്ലാതെ പോയവന്‍,
അമ്മക്കെഴുതിയ കുറിപ്പില്‍
ഞാനാണെന്നുളളതിനു എന്താണുറപ്പ്
എന്നോരൊറ്റ ചോദ്യത്തിനു
മനസ്സിലിട്ട് തന്തയെ ശ്വാസം മുട്ടിച്ച്
കൊലപ്പെടുത്തിയവന്‍.

ശനിയാഴ്‌ച

ചങ്ങാതിക്കൂട്ടം!!!!!

നമ്മുടെ മൂടും മടിയുമറിയാത്ത
മുച്ചീട്ടുകളങ്ങളില്ലാ
നമ്മള്‍ ചവച്ചരച്ചു തുപ്പാത്ത
അരിഞ്ഞതും അരിയാത്തതുമായ
പൊയില കൊള്ളികളില്ലാ
നമ്മളെ‍ മോന്തിയ തെക്കെഷാപ്പിലെ ആനമയക്കി,
അച്ചന്‍കുഞ്ഞിന്റെ വാറ്റ്,
മണിക്കുട്ടന്റെ കടയിലെ ശംഭു,
ഒരോപുക മാറി മാറി ഊതി
നെഞ്ചിടിപ്പേറ്റിയ ആശാരിയണ്ണന്റെ പൊതിക്കെട്ട്,
സര്‍ക്കാരുവണ്ടിയിലെ ജാക്കി,
രാഗിണിയുടെ കൈയാലയില്‍ നട്ടപാതിരാക്ക്
നിന്റെ കരുതലിനായ് ഞാന്‍ കുത്തിനിര്‍ത്തിയ വടിവാള്‍
അളിയാ,
ഇത്രയൊക്കെ ചെയ്തിട്ടും
നിന്റെ പെണ്ണിന്റെ മാറിലെ തോര്‍ത്തൊന്നു
മാറ്റാന്‍ ഒരുമ്പെട്ടതിനു
നീയെന്തിനാ എന്നെ വെട്ടിവെയിലത്തു വെച്ചതെന്നു
എത്രചിന്തിച്ചിട്ടും ഒരെത്തും പിടിയും
കിട്ടുന്നില്ലാല്ലോ..???????

ചൊവ്വാഴ്ച

“അലക്കുകല്ലിന്റെ മൌനം“

കുമ്പസാരക്കൂടും
അലക്കുകല്ലും കൂടി
വേളാംകണ്ണിക്കാണോ കാശിക്കാണോ
ആര്‍ക്കറിയാം‍ ഒരു പോക്കുപോയി.

രഹസ്യങ്ങള്‍
പൊളിച്ച് കൊറിച്ച്
പരസ്യപലക കണക്കെ
കൂട് കുമ്പസാരം തുടര്‍ന്നു.

വിശപ്പിന്റെ ഉപ്പിലിട്ടുണക്കിയ
മണ്ണു തിന്ന റൊട്ടി,
ഞെരിച്ച് കലക്കിയ ഇളം കൊഞ്ചല്‍,
ചന്തി കീറിയ സൌഹ്യദങ്ങള്‍
കടുത്തനിറത്തില്‍കുഴഞ്ഞ്
നിലവിളിച്ച് വീണ
കിടക്കവിരികള്‍
കെട്ടുപൊട്ടിയ താലി,
പത്തലിന്‍ തുമ്പില്‍
ഒടുക്കം ശ്രവിച്ച ചേട്ടന്റെ ഞരക്കം,
മുള്ളുമുരിക്ക് ഉരച്ച് തീര്‍ത്ത് അന്നാമ്മ,
ഉടുമുണ്ടിലുടക്കി
മുഖം താണുവീണ അവറാന്‍….!

താറുടുത്ത് മുറുക്കിക്കെട്ടിയ
ഞരമ്പുകള്‍ത്രസിപ്പിച്ച്
കുന്തിരിക്കം മണക്കുന്ന ഏകാന്തത
തുപ്പലിറക്കുമ്പോള്‍ഃ
തലമണ്ട പൊളിഞ്ഞടര്‍ന്നവന്‍
ശുദ്ധിയോ അശുദ്ധിയോന്ന്
ഇടംവലം പിറുപിറുപ്പെറിഞ്ഞ്
അഴുക്കുവെള്ളം മണക്കുന്ന തീറാധാരം തേടി
മുള്ളുവേലിക്കരികിലേക്കു
ഉരുണ്ട് ഉരുണ്ട് ഉരുണ്ട്…………..പോയി!

വ്യാഴാഴ്‌ച

ഞാന്‍ മാന്യനല്ലാ…!!!

ഞാന്‍ മാന്യനേയല്ലാ.

അയലത്തെ ഗൌരി പണിക്കത്തി
ഉണക്കാനിട്ടിരുന്ന പറങ്കാണ്ടി അടിച്ചു മാറ്റി
ഐസ് വാങ്ങി നുണഞ്ഞത്
അഞ്ചാം വയസ്സില്‍.

കാമരാജന്റെ പീടികേന്നു വാങ്ങിയ
തെറുപ്പുബീഡിയുടെ നനഞ്ഞ് നാറിയ
അവസാന പുക നെറുകയില്‍
ആഞ്ഞാഞ്ഞു കേറ്റിയത്
പതിമൂന്നാം വയസ്സില്‍.

പൊളിഞ്ഞുതുടങ്ങിയ മറപ്പുരയുടെ
ഓട്ട തരുന്ന സൌജന്യാനൂകൂലത്തില്‍
വടക്കേതിലെ ലതയുടെ
കുളി കണ്ട് കണ്ണുതള്ളിയത്
പതിനാറാം വയസ്സില്‍.

ഇരുള്‍ തിന്നു പകുതിയായ രാത്രിക്ക് നടുവില്‍
ഒറ്റയ്ക്കായി പോയ കൌമാര കിളുന്തിനെ
പട്ടി കമ്മാതെ,
നത്ത് കൊത്താതെ,
അവളുടെ പൊരയിലെത്തിച്ചത്
മുപ്പത്തിഒന്നാം വയസ്സില്‍.

മച്ചാ..
ഞാന്‍ മാന്യനേയല്ലാ..!
ഞാന്‍ മനുഷ്യനേയല്ലാ..!



1.പറങ്കാണ്ടി-കശുവണ്ടി 2.മറപ്പുര-കുളിമുറി
3.-ദ്വാരം 4.കമ്മാതെ-കടിക്കാതെ 5.പൊര-വീട്

ബുധനാഴ്‌ച

ഉറക്കച്ചടവ്.

ഓര്‍മ്മകള്‍,
നിന്നെക്കുറിച്ചുളള ഓര്‍മ്മകള്‍,
ഈ തീപ്പെട്ടിക്കൂടിനുളളില്‍
സാക്ഷയിട്ട് വെച്ചിരിക്കുന്ന
ചാരായക്കുപ്പികള്‍ പോലെ.
തിരിക്കുമ്പോള്‍,
പിരിക്കുമ്പോള്‍,
പകരുമ്പോള്‍
ചിലന്തിപെണ്ണിന്റെ ഊറ്റത്തോടെ അവ
എന്റെ ചേതനയെ വലിച്ചൂറിയെടുക്കുന്നു
ചുണ്ടിന്മേല്‍ പടര്‍ന്ന വീര്യം
നുണഞ്ഞൊതുക്കി
ഇടത്തേക്കാഞ്ഞൊന്നു വെട്ടി
ഒരു വലിയ ഞെട്ടലിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ
കണ്ണുചിമ്മുമ്പോഴോ…
വലംക്കൈയില്‍
ചുരുണ്ട് കുരുങ്ങിയ മുടിയിഴകള്‍
ഇടം നെഞ്ചില്‍
നിന്റെ കവിളിന്റെ ഇളം ചൂട്…!

വ്യാഴാഴ്‌ച

“ഡയറിക്കുറിപ്പുകള്‍.“


പെട്ടെന്നു സന്ധ്യ ആയതു പോലെ…
കാഴ്ചകള്‍ ചെളിവെളളത്തിലെന്നപോലെ
മങ്ങിയകന്നു മാറുന്നു.

നിലാവിനെ കാത്തിരുന്നു നരച്ചുപോയൊരു
അപ്പൂപ്പന്‍താടി….,
കണ്ണീരു കൂട്ടി കുഴച്ചുരുട്ടിയ അത്താഴം.
കണ്ണുകള്‍ തുറന്നുപിടിക്കാനേ തോന്നുന്നില്ലാ..
മുറുക്കിപൂട്ടുമ്പോഴോ തെന്നിതട്ടിയകന്നു പോകുന്ന
നിറമറ്റ,നിരയറ്റ നിലവിളികള്‍.…..

അടുപ്പ് എന്റെ ചങ്കിലാണു ഇപ്പോള്‍
തിളക്കുന്ന വെളളത്തിലോ……
എന്റെ അമ്മ അപ്പുറത്തു നിന്നും
മടികുത്തില്‍ഇരന്നു വാങ്ങിയ
പകുതി ചത്ത അരിമണികളും..!

ചങ്ങാതീ…
കാത്തിരുപ്പിന്റെ അവസാനവും
അവശിഷ്ടവും
ദീര്‍ഘ നിശ്വാസങ്ങള്‍ മാത്രമാണല്ലോ.

ചൊവ്വാഴ്ച

പരിഭവപ്പാതി


വെയില്‍
പിണക്കം തുടരുകയാണ്.
ഇന്നലെ പെയ്ത മഴസമ്മാനിച്ച
കനച്ച മണം ക്ലാസ്സുമുറിയിലെ ബാക്ക് ബെഞ്ചില്‍
ഒറ്റപ്പെടലിനു കൂട്ടിരിക്കുന്നു.

പൊളിഞ്ഞു തുടങ്ങിയ ചെറ്റപ്പഴുതിലൂടെ
വിജയന്‍സാറിന്റെ പാരഗണ്‍
സീതയുടെ കാലുകളില്‍ ചെമ്മണ്ണു പടര്‍ത്തുമ്പൊള്‍
കൂട്ടമണി മുഴക്കം.
കല്ലുവെട്ടാംകുഴിയിലെ വട്ടയിലയ്ക്കു
ഉപ്പുമാവിന്റെ മണം.

ഇടിഞ്ഞു തുടങ്ങിയ അമ്പലത്തിന്റെ
പടിഞ്ഞാറെ വശത്ത് സീത പെന്‍ഃസിലിനു വേണ്ടി
ഓടി വരുമ്പോള്‍
ഹരിയുടെ ബോക്സു തുറന്ന് ആദ്യത്തെ കളവ്.
അവളതു പിന്നീട് സതീഷിനു കൊടുത്തു.

പോലീസിന്റെ “കാക്കി “യോടുളള വെറുപ്പിന്റെ പുരാണം
യൂണിഫോമില്ലാത്തതിന്റെ പേരില്‍
വെയിലത്തു നിര്‍ത്തി തലചുറ്റിച്ച
സഹദേവന്‍ സാറിനു ഡെഡിക്കേറ്റ് ചെയ്യുമ്പോള്‍
സ്കൂള്‍ബസ്സിനായി കാത്തുനില്‍ക്കുന്ന
എന്റെ മക്കള്‍ ചിരിക്കുന്നു.
ചിരിയുടെ വളപ്പൊട്ടുകള്‍ക്കിടയിലും
ക്ലാസ്സുമുറിയിലെ ആ കനച്ച മണം
ഉളളു‍ പൊളളിച്ചു കൊണ്ടേയിരിക്കുന്നു.