ശനിയാഴ്‌ച

കളിപ്പാട്ടങ്ങള്‍

കപ്പയിലത്തണ്ടിന്റെ
ചുവപ്പ് ഒടിച്ചിരിഞ്ഞ്
ഈര്‍ക്കിലാല്‍
കൊളുത്തി വിളക്കി
കാപ്പിരിമുടി ചിതറിയ
വിയര്‍പ്പിലേക്കിറക്കി ചേര്‍ക്കെ
കുഞ്ഞുമുഖം കുനിഞ്ഞതും,
ഹൃദയം അനുസരണകെട്ട് ഒച്ച വെച്ചതും
തെക്കേ പറമ്പിലെ കൂവളവുംപാരിജാതവും
അടക്കം പറഞ്ഞമര്‍ത്തിചിരിക്കുന്നു

വിരലുടക്കി നൂലുപൊട്ടിപ്പോയ
കണ്‍മഷി മണക്കുന്ന കാറ്റിനെ
വലംകയ്യാലെത്തിപ്പിടിച്ച്
പറങ്കാപ്പഴം കറുപ്പിച്ച കവിളുകളുരസി
മണ്ണില്‍ പുതഞ്ഞു മറിഞ്ഞ്
കുഴിയാനകളായത്
പഴുത്തില കടിച്ചെടുത്ത ചില്ലാട്ടങ്ങള്‍
ആടിപ്പാടിക്കുറുകുന്നു.

തഴമ്പ് തിന്നൊടുക്കിയ സ്നിഗ്ദ്ധത
തുണിയൊതുക്കി പടിയിറങ്ങവേ,
പരിഭ്രാന്തിയുടെ ഇമകള്‍
തെരുതെരെ വെട്ടിച്ച്
നീ കൈവിട്ട നനഞ്ഞനോട്ടം
ചുണ്ടിലെവിടെയൊ ഉണങ്ങിപ്പിടിച്ച
ചൊന പൊള്ളിക്കറുത്ത
ചുംബനത്തില്‍കുത്തിയെന്നെ
കരയിക്കും മുമ്പേ,
കണ്ണുകള്‍കുത്തിപ്പൊട്ടിച്ച്
തിരഞ്ഞ് നോക്കണം…
“ഞാന്‍ നിന്നെയണിയിച്ച
മഞ്ഞയോടിയ കപ്പയിലപ്പതക്കം”!

ബുധനാഴ്‌ച

രക്തസാക്ഷി

ജാഥകള്‍
അമ്മിഞ്ഞ തുളച്ച്
കരിങ്കൊടി നാട്ടി ,
ചെറ്റ കുത്തിപ്പൊളിച്ച്
പെങ്ങളുടെ അടിവസ്ത്രമൂരി
കഴുക്കോലിലും തൂക്കി
ചുവപ്പ് കുഴിച്ചൊടുക്കിയ
പച്ചമണ്ണിനു മുകളിലൂടെ
ഹര്‍ത്താല്‍ പ്രഖ്യാപിത
കുപ്പിയും സോഡയും തിരഞ്ഞ്
തിരിച്ച് പോരുന്നു
ജാഥകള്‍…,
കാലുകള്‍!!

ഞായറാഴ്‌ച

മിസ്സ്ഡ് കാള്‍സ് lmissed calls

കുടല്‍പുണ്ണിറുക്കിയ
ഞരക്കത്തെ തട്ടിക്കുടഞ്ഞെറിഞ്ഞ്
മണിശബ്ദത്തിന്റെ ഔപചാരികത
ഹൃദിസ്ഥമായ ഈണങ്ങളിലൂടെ
പുതപ്പ് പൊക്കി പുളഞ്ഞ് കയറുന്നു.
കണ്ണിറുക്കി മറച്ച് ചെവി തുറക്കവേ
മറുതലയ്ക്കല്‍, തണുപ്പുറങ്ങിയ ചില്ലില്‍
വിരലുരച്ച് പരിചിതസ്വരങ്ങള്‍!

തൊണ്ടയുണക്കി കണ്ണുപിടപ്പിച്ച
സുഖവിവരങ്ങളെ തുണിയുടുക്കാത്ത ആവശ്യങ്ങള്‍
അരഞ്ഞാണച്ചരടില്‍ കൊരുത്ത് മുറുക്കവേ,
ചോര്‍ച്ചയും മൂക്കൊലിപ്പും
കരിമ്പടമിട്ട കിടുകിടുപ്പും
അടിനാഭിചവുട്ടിക്കുഴിച്ച്
നാക്കുപറിച്ചെടുക്കവേ
ചെവിക്കല്ലിലിറ്റുന്നു അവസാനതുള്ളി...
“പെട്ടെന്ന് അയയ്ക്കണം. “

പൊട്ടിപ്പൊളിഞ്ഞ പേഴ്സിനുള്ളിലെ
വാടിക്കറുത്ത മുല്ലപ്പൂ
ഒന്നുകൂടി വിടര്‍ത്തിമണത്തു ഉറപ്പുവരുത്തി...
തുമ്പുകള്‍ കുരുങ്ങിക്കീറിയ ഓര്‍മ്മകള്‍
ഒടുവിലെ ഉറക്കത്തിനു ശേഷവും
കണ്ണുകള്‍ചുവന്നുതുറുപ്പിച്ച്
മഞ്ഞവെള്ളം മാത്രം പുറത്തേക്കൊഴുക്കി
എന്തിനെന്നു പറയാതെ വെറുതെ
വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

മറുതലയ്ക്കലെ ആള്‍ക്കൂട്ടത്തിനിടയിലപ്പോഴും
പരിചിതമായ മുല്ലപ്പൂമണം മാത്രം ബാക്കിവച്ച്
എനിക്കുപിടിതരാതെ പതുങ്ങിനില്‍ക്കുന്നു
ഞാനറിയാത്ത ആരോ ഒരുവള്‍!

വ്യാഴാഴ്‌ച

മഹാകവിക്ക് വിട..

മലയാളത്തിന്റെ മഹാകവിയ്ക്ക് വിട..

ഞായറാഴ്‌ച

മകള്‍ക്ക്

പെണ്ണിനെ പേറാതെ
പെണ്ണിനെ പെറാതെ
മുറിച്ച് കളഞ്ഞ സഹിഷ്ണുത
നെഞ്ചത്തിടിയുടെ
കരിനീലിച്ച പാടുകളിലൂടെ
അവളെ കരയിക്കാറുണ്ടായിരുന്നു.

വിഷമാരവങ്ങളിലെ
നെഞ്ചോളം താഴ്ത്തപ്പെട്ട
ചെളിക്കുഴികളിലെന്നും
മൂത്തതോ മൂക്കാത്തതോ ആയ
സാന്ത്വനങ്ങളുടെ അഭാവം
മൂന്നാം വയസ്സില്‍ കിട്ടാതിരുന്ന
മുച്ചാടന്‍ സൈക്കിളിന്റെ
കടകട ശബ്ദം പോലെ
അവനെയും കരയിച്ചു കൊണ്ടിരുന്നു.

പാലുകാരി കൊച്ചിന്റെ
കുട്ടിപ്പാവാടയില്‍ മുഖം കൊരുത്ത്
പരേഡ് ചെയ്ത് തളര്‍ന്ന
തിരിച്ചറിയലിന്റെ നൂറ് മുഖങ്ങള്‍
ഒന്നിച്ചുളള രാത്രികളില്‍
ചുണ്ട് നനച്ച് കോരി അവള്‍
കൊഞ്ചി‍ മൊഴിഞ്ഞ
ഊക്കന്‍ തെറി ചവയ്ക്കവേ,
പൊറ്റയടര്‍ന്ന് ചലമൊലിച്ച
സ്വന്തം പെണ്ണിന്റെ അസഹിഷ്ണുത
ഒരൊറ്റ രാത്രിയാലവന്‍
ഉമ്മ വെച്ചുമ്മ വെച്ച്
ഉണക്കിയെടുത്തു.

പട്ടി

കുരുക്കുവീണ
കാമത്തിന്റെ
ഇടപിരിയാത്ത
പരക്കം പാച്ചിലുകള്‍ക്കുള്ളില്‍
നീ ചേറിപരത്തിയ
കനലുറങ്ങാത്ത ചാരം കവിട്ടിയ
പുകച്ചിലും പുകമണവും
നിന്റെ ഉത്തേജനങ്ങളില്‍
തളര്‍ച്ചയായി ഒഴുകി പരക്കും.
കിതപ്പുല്പാദിപ്പിക്കാത്ത
രാസശാലയെന്ന
പരിണാ‍മത്തിനൊടുവില്‍
അവളോ പാമ്പായി
അയല്‍വക്കങ്ങളെ കൊത്തിപ്പറിക്കും.

ബുധനാഴ്‌ച

ദൈവത്താന്‍

പുറംകടലില്‍ പോയ
വലക്കാരാണ്
കണ്ടെത്തിയത്
പവിഴപുറ്റുകള്‍ക്കൊപ്പം
പുളഞ്ഞഴുകിയ
ദൈവത്തിന്റെ പ്രേതം!

മറിച്ചിട്ടപ്പോള്‍
അഴുകിതൂങ്ങി വികൃതമായ
വെളുത്ത കണ്ണുകള്‍.
വാരിയെല്ലുകള്‍ക്കിടയില്‍
കൂട് കെട്ടിയുറപ്പിച്ച
മിടുപ്പുകളില്ലാത്ത ശൂന്യത.

ഇടം കവിളില്‍
പുഴുത്ത് തുടങ്ങിയിട്ടും മായാതെ
വിരലഞ്ചും തിണര്‍ത്തു കിടക്കുന്നു,
മകനെ റാഞ്ചിയ പരുന്തിനോടുള്ള
ഒരച്ഛന്റെ കലി പ്രാന്ത്.
നെറ്റിവഴി താഴോട്ട്
ഒലിച്ചിറ്റിയിറങ്ങുന്നു
തൊണ്ടവരണ്ടുണങ്ങിയ
പെറ്റവയറിന്റെ
കട്ടിക്കഫം പൊതിഞ്ഞ പ്രാണസങ്കട ക്കടല്‍.!