വ്യാഴാഴ്‌ച

കാലന്‍ മഴ...

ദ്രവിച്ച മേല്‍ക്കൂരപ്പുറത്തെ
ശീഘ്രഗതി പൂണ്ട
സുരതത്തിനൊടുവില്‍
തുള വീണ ചരുവത്തില്‍ വീണു
തുള്ളിപ്പാടിയ മഴത്തുള്ളി...,

നടുഭാഗം പോയൊരു
പഴം പായുടെ ചൂട് നക്കിത്തുടച്ച്
കാല്‍മുട്ടുകള്‍ക്കിടയില്‍
തലകുരുങ്ങിപ്പോയ
പോളവീര്‍ത്ത രാത്രി...,

വറ്റിയ മുലഞെട്ടില്‍
ചോര നനച്ചു നുണയ്ക്കുന്ന
പൊള്ളിക്കുടുത്ത നാക്കിനെ
കൊത്തിവലിച്ച് കൊണ്ടു പോകാന്‍
വട്ടമിട്ടാര്‍ക്കുന്ന മഞ്ഞപ്പനി....,

മുറ്റത്തെ കറുത്ത വെള്ളത്തിലോ
ചത്തുമലച്ച് കിടപ്പുണ്ട്
ചാറ്റലിറ്റിയ നേരത്ത്
കൂക്കി വിളിച്ച് തുള്ളിയൊരു
പാവം കടലാസു വഞ്ചി

പൊട്ടിയൊഴുകി കുത്തിപ്പാഞ്ഞിട്ടും
കനലുകെടാത്ത കൈവഴികളില്‍
വിറപൂണ്ട വിരലോടിച്ച്,
ജന്മങ്ങളോ മൂക്കളയും കുടിച്ച്
കാത്തിരിക്കുന്നു.....,
പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!!
...........
ഈ നാശം പിടിച്ച മഴയൊന്നു
തീര്‍ന്നിരുന്നെങ്കില്‍....

ചൊവ്വാഴ്ച

ഓര്‍മ്മയുണ്ടോ ഈ മുഖം...??


“ആ രാവില്‍ നിന്നോട് ഞാനോതിയ രഹസ്യങ്ങള്‍
ആരോടുമരുളരുതോമനേ നീ”
-ചങ്ങമ്പുഴ(ആത്മരഹസ്യം)
ഒരു ചങ്ങമ്പുഴ മുഖവുമായി
ഈ ബൂലോകത്തിലെ സ്നേഹഭിത്തികളില്‍
നിങ്ങളീ മഹാന്റെ വരികള്‍ വായിച്ചിട്ടുണ്ടാവും..
അറിയുമെങ്കില്‍ പറയൂ...
ആരാണിയാള്‍..??

തിങ്കളാഴ്‌ച

ഒറ്റകളും ഉറ്റവരും

മുറിവുണങ്ങാത്തൊരു ജീവന്‍
കുളിരുറങ്ങാത്തൊരു വാക്കിന്റെ
നെറുകയില്‍ ചുണ്ടുരുമ്മി
മൌനത്തിന്റെ ഒറ്റാലിലേക്ക്
പാകപ്പെടലെന്ന പരിപൂര്‍ണ്ണതയും തേടി
ഇഴഞ്ഞുരഞ്ഞ് കയറുന്നു..
തൊട്ടടുത്തൊരു കുണുങ്ങിച്ചിരി
ചുറ്റിയോടി നിറയ്ക്കുന്നുണ്ട്
കലക്കങ്ങളറ്റ ഏതോ വാത്സല്യക്കാഴ്ചകളെ....


പിണക്കപ്പശ പുരണ്ടൊട്ടിയകന്ന
ഇന്നലെകളിലെ ഒറ്റനക്ഷത്രം
വെളിച്ചെണ്ണയും ഉപ്പും പുരട്ടിക്കുഴച്ച
മാമുണ്ണലിന്റെ അലിവു നുണഞ്ഞ്
കാര്‍മേഘങ്ങളില്‍ ഒളിച്ചുകളിതുടരവേ ,
ഒരു നെടിയ മിന്നലിനൊപ്പം
കറുത്തുപോയ പ്രഭാതങ്ങളിലൊന്ന്
ചുണ്ടു പിളര്‍ത്തി ഏങ്ങിക്കുറുകുന്നു
ചതവോടിയ മണല്‍ത്തരികളിലെവിടെയോ....


ചിതലുകള്‍ക്ക് തീറെഴുതിയ
ചിന്തകളും വാരിക്കെട്ടി,
പടര്‍ന്ന് ചിതറിയ ജാതകാക്ഷരങ്ങളെ
എള്ളിലും പൂവിലുമൊതുക്കി
തര്‍പ്പണശുദ്ധിയുണര്‍ത്താന്‍
കടല്‍ത്തിരത്തേടി നീ ഇഴയുന്നതെന്തിന്..?
കാണുന്നില്ലേ...,
നിന്റെ കണ്ണീരുടഞ്ഞ് പേര് മങ്ങിപ്പോയ
കുഞ്ഞുകുഴിമാടത്തിന്റെ മൂടി പൊളിച്ചൊരു
പാല്‍മണപുഞ്ചിരി ,
അവന്‍ ഉറങ്ങിയുണര്‍ന്ന
പുള്ളിപ്പാവാട ചിതറിയ മടിത്തട്ടിന്റെ ചൂടും തേടി
കാറ്റിനൊപ്പം സാറ്റുക്കളിച്ച് പാഞ്ഞു വരുന്നത്!!