ബുധനാഴ്‌ച

കുശുകുശുപ്പുകള്‍

നീ വാഴ്ത്തപ്പെട്ടവന്‍..!

നട്ടപ്പാതിരായ്ക്ക്
ചെറ്റയില്‍ തട്ടിയിഴഞ്ഞിറങ്ങി
വിശ്വാസത്തിന്റെ ലഹരി മോന്തിച്ച്
അപ്പനും കൊന്തയ്ക്കുമൊപ്പം
തകര കുരുത്ത കുരിശു മരണത്തിന്റെ
അവശേഷിപ്പുകളിലൂടെ
തലങ്ങനെയും വിലങ്ങനെയും...

കൊച്ചുവെളുപ്പിന്
മീന്‍ കൊട്ടയിലാക്കപ്പെട്ട
തണുത്ത കൃഷ്ണമണികളില്‍
പകുതിയായൊരു നിലവിളിയും പൂഴ്ത്തി
കുന്തിരിക്കം നാറുന്ന പുകയില്‍
കറങ്ങി ചുരുളുന്നുണ്ട്
ലഹരി കവിഞ്ഞ പിതാവിന്റെ തിരുവുടല്‍..

നട്ടുച്ചയ്ക്ക്
വെള്ളരിപ്രാവിന്റെ കുറുകലിനൊപ്പം
അമ്മച്ചിയുടെ കരിപുരണ്ട
കോലാഹലങ്ങളില്‍
ഉയിര്‍പ്പിന്റെ ഉപ്പുകലക്കിതൂവിയ
പിടപ്പേറിയ വേഴ്ചകള്‍....
മൂന്നാം നാള്‍,
തിളക്കമൊട്ടും നഷ്ടമാകാത്ത
ഫിലോസഫിക് ഹാന്‍ഡില്‍
നെഞ്ചമര്‍ത്തിക്കശക്കി
കുടുക്കു പൊട്ടിപ്പോയൊരു
അറിവുദിക്കാ കുപ്പായത്തിലെ
കണ്‍മഷി ഉരുകി പടര്‍ന്ന കറ...!

തെരുവോരത്ത്
കുഞ്ഞാടുകളുടെ മസാലക്കൂട്ടില്‍
നടുവിരല്‍ മുക്കി രുചിച്ച്
പ്രതികരണവേദികള്‍ ഇപ്പോഴും
പ്രാകി കൊണ്ടേയിരിക്കുന്നു..
“ഈശോ മിശിഹായ്ക്ക്
സ്തുതിയായിരിക്കട്ടേ..”
............
....ഇപ്പോഴും എപ്പോഴും..!!

ഞായറാഴ്‌ച

കാഴ്ചകള്‍...

കാത്തിരിപ്പിന്റെ
അര്‍ദ്ധവൃത്തങ്ങള്‍ക്കിടയിലൂടെ
താണുയര്‍ന്നു ഉരഞ്ഞു വീഴുന്നു
മരവിപ്പു കൊത്തിയ കാഴ്ചകള്‍..

താളമറ്റ ഇടവഴികളിലോ
നിലാവുടുക്കാതെ വെറുങ്ങലിക്കുന്നു
ഹ്രസ്വവും ദീര്‍ഘവുമില്ലാതെ
ഒച്ചയടച്ചുപോയ കരുതല്‍ വാക്യങ്ങള്‍..

ഔന്നത്യം മുറിച്ച് എള്ളെണ്ണ പുരട്ടി
കുമ്പിട്ട് ഊതിയൂതി പഴുത്തുപോയ
ചങ്കിന്റെയുള്ളില്‍ കൊള്ളിവാക്കിന്റെ
വിളവെടുപ്പുകാലമാണിപ്പോള്‍..

കരുതലില്ലാത്ത ഒരു ജീവിതം
ഒടിച്ചു നാട്ടിയ വളവുകള്‍,
തിരിവുകള്‍....,
കളിപ്പാട്ടങ്ങള്‍ക്കൊപ്പം കുടഞ്ഞിടുന്ന
പതിരു കവരാത്ത ഉത്കണ്ഠകള്‍..

മുറ്റത്തിനിരുവശത്തും
ഇരുള്‍ തിന്നു കനത്ത കരടി
മുറുമുറുത്തു പാത്തിരിക്കുന്നുണ്ടാവാം..
കിതപ്പേറ്റാതെ തിളച്ചുകൊള്ളുക,കാരണം
ഒരു പാവം പൊട്ടിച്ചിരിക്ക് നിന്നെയും
കാവലേല്പിച്ചാണല്ലോ
ഈ കയമെന്നെ വിഴുങ്ങിക്കളഞ്ഞത്...!

“വലം കൈയിലെ ചൂണ്ടുവിരലിറുത്ത്
നിന്റെ പാല്പുഞ്ചിരിക്ക് ഇഷ്ടദാനം,പകരം
കുത്തിയൊലിക്കുന്ന ചുവപ്പില്‍
ആഴ്ന്നിറങ്ങട്ടേ പനി പിടിച്ചൊരുമ്മ..!“