ചൊവ്വാഴ്ച

ഈ ഊന്നുവടിയിൽ ഒന്നു മുറുകെപ്പിടിച്ചോട്ടെ..?



പാട വീണു കറുപ്പു നിഴലിക്കും,
ചാരുപ്പൊള്ളി പഴുപ്പിച്ച ജീവിതം.
തൊണ്ടപൊട്ടി നുരയ്ക്കും പതപ്പിലും വടി-
വന്നു വീണു തടിയ്ക്കുന്ന ചന്തികൾ.

തണ്ടെടുത്തു കഴുത്തിൽ കുരുക്കിട്ടു
ചങ്കിടുപ്പു നിരസിച്ചു പോയവർ,
കണ്ടു ,കണ്ണീർ പൊഴിച്ചാശ്വസിപ്പിക്കും
വെന്തുപോയൊരാ പാതയോരങ്ങളെ.

ചിന്തപൊട്ടിത്തിളയ്ക്കുന്നടുപ്പിന്റെ
വേവു പറ്റിയോരാമാശയങ്ങളിൽ
ചെന്നു ,പമ്മിചെന്നുമ്മ വയ്ക്കാറുണ്ട്
ചന്ദനഗന്ധം മായാത്ത ചുണ്ടുകൾ.

ഇല്ല,തെല്ലൊട്ടും താനേ ചുരത്തുവാൻ
ഉപ്പുനീർകയം വറ്റിക്കുഴിഞ്ഞു പോയ്,
എങ്കിലും ചില രാവുകൾ,സ്വപ്നത്തിൽ
“ഇഞ്ഞ“യൂറിക്കടിച്ചു നോവിക്കുന്നൂ.

തന്റെ പൈതലിൻ പൊള്ളുന്ന ചൂടൊരു
ഉള്ളി നീറ്റലായ്,നിൻ കണ്ണെരിച്ചീടവേ
അമ്മ, നിൻ നര വീണ ചങ്കത്തൊരു
കന്നിമാരിയായ് പെയ്തിറങ്ങീടുന്നൂ.

ഇന്നലെ നീയെറിഞ്ഞുപൊട്ടിച്ചൊരെൻ
വക്കുപൊട്ടിപ്പൊളിഞ്ഞ പാത്രത്തിൽ -
ചെന്നെത്തി നോക്കൂ മകനേ ഒരു മാത്ര
കണ്ടത്തോർത്തു നിൻ നെഞ്ചു പിടയ്ക്കൊല്ലേ..

എന്റെ പൊന്നിന്റെ പാൽ‌പ്പുഞ്ചിരി മായ്ച്ച
മുൻ വരി പാൽ പല്ലു കാണാമതിൽ-
പിന്നെയങ്ങിങ്ങു പറ്റിപ്പിടിച്ചുണ്ടാം ,നിൻ-
അമ്മയേപ്പോൽ, ചില പഴങ്കഞ്ഞിവറ്റുകൾ!

****** ***************** *************************
ചിത്രത്തിനു കടപ്പാട്:-
http://meghatheertham.blogspot.com/2011/05/blog-post_02.html

തടവ്

കണ്ടിരിക്കാൻ നല്ല രസമുണ്ട്

കൃത്യമായ
അളവുകളിലൊതുക്കാതെ
വെയിലുപൊള്ളിയടർത്തുന്ന
അടയാളപ്പണികൾ..

ചിത്രങ്ങളാണെന്നു
ചിലരോട് മാത്രം പിറുപിറുക്കുന്നവ.

കണ്ണെടുക്കാതെ നിൽക്കേ
കാഴ്ച കലങ്ങുമാറ്
ഇരമ്പിയിരച്ച് വീഴും..

പ്രാചീനവും ഗഹനവുമാർന്ന
നിശബ്ദതകളുമുണ്ടാവും കൂട്ടത്തിൽ.

കലക്കവെള്ളത്തിൽ വീഴ്ത്താതെ
കൈപിടിച്ചു നടത്തിയ
ഇടവഴികളെ ഓർമ്മപ്പെടുത്തുന്നവ.

തീ തിന്നു കരിയിച്ച
വിടവിനുള്ളിൽ നിന്നും
“എന്റെ ശവമടക്കിനു
വരാഞ്ഞതെന്താ മഹാപാപീ“-
ന്നൊരച്ഛന്റെ
വാക്കിരുന്നു തിളക്കുന്നു.

ഓട്ട വീണൊരു
“പെഷറി”ന്റെ ഗുളികപ്പാട്ട
മടിക്കുത്തിലൊതുക്കി,
ഇടത്തേ ഭിത്തിക്കോണിൽ
കാലുനീട്ടിയിരുന്ന് നാമം ജപിക്കും
ദീർഘനിശ്വാസങ്ങളുടെ
മൊത്തവില്പ്പനക്കാരി.

മുഖം ചേർത്ത്
ഉരയ്ക്കാവുന്നൊരകലത്തിൽ
എല്ലാ രാവിലും
അടർത്തിപുതുക്കുന്നുണ്ട്
ഒഴിഞ്ഞ കലങ്ങളിൽ
ചുരണ്ടിയുണരുന്ന പ്രണയരാഗങ്ങളെ.

ഇരട്ടവരിയിൽ
പകർത്തിയെഴുതുമ്പോൾ
പെൻസിൽമുന
മുറിച്ച് നോവിച്ച
അക്ഷരങ്ങളെപ്പോലെ
പകപ്പോടെ നോട്ടമെറിയുന്ന
ചിത്രശലഭങ്ങളേ,

ഇവിടെ
ഈ നിസ്സഹായതയുടെ
തുരുത്തിലിരുന്ന്
ചിത്രങ്ങൾ കണ്ട് രസിക്കുകയാണ് ഞാൻ!

ബുധനാഴ്‌ച

കവല/കവിത

കാക്കത്തീട്ടത്തിന്റെ
“ധവളിമ“ പേറുന്ന
നിഴലുകൾക്ക് മീതെ
കൂട്ടിമുട്ടലുകളോ
വേർപിരിയലുകളോന്ന
സന്ദേഹമടക്കിപ്പിടിച്ച്
മടിമൂത്ത് ചുരുളുന്നൂ,
കവലകളിലൊന്ന്!
ഒപ്പം ചൂടന്റെ ചായക്കടയിലെ
പുട്ടും കടലയും
ഉറക്കച്ചടവാറാത്ത
മുഖങ്ങൾ നോക്കിയുണർന്ന്
പരിചിതമായി ചിരിയെറിയുന്നു.
തലേന്ന് കെടുത്തിവെച്ച
മുറിബീഡിമേൽ കനലെരിച്ച്
വഴികളേ മറന്നുപോയൊരു
നരച്ച നിഷേധം കണ്ണിലെ പീളനുള്ളി
പിന്നെയും പിന്നെയും നുള്ളി നുള്ളി
കളി തുടങ്ങിയിട്ടുമുണ്ട്.

ഒരു തെറിപകുത്ത്നുണഞ്ഞ്
വായ്നാറ്റമകറ്റി,
കള്ളുമണക്കുന്ന മറപ്പുരതേടി
ശങ്കരാടിയും വിജയനും
“ഇടയത്തിര“കളായ്
ഒലിച്ചകന്നു മാഞ്ഞുപോകവേ
തെക്കുനിന്നെത്തിയ
സെന്റ് ജോർജ്ജ് വണ്ടിക്കു മുമ്പിൽ
കെഴക്കു നിന്നെത്തിയ
പാൽക്കാരൻ അച്ചായന്റെ
പുറമ്പോക്ക് ജീവിതത്തെ
ആ “മൂന്നുപിള്ളേർക്കിനിയാരാ“ ന്ന
ഇത്തിരീമ്പോന്നോരു
ആനുകൂല്യത്തിൽ
പടിഞ്ഞാറുകടത്തി ചങ്കത്ത്
വിരൽ വെപ്പിക്കുന്നുണ്ട് ,
കവല!

ഒമ്പതരയുടെ ബസ്സിനുള്ളിൽ
പൂത്തുലയുന്ന
നാണത്തെ തേടുന്നൊരു
ഉണ്ടക്കണ്ണൻ നോട്ടം
തയ്യക്കാരൻ ശിവന്റെ
കട്ടിങ്ങ്ടേബിളിനു
മുകളിൽ നെഞ്ചിടിപ്പോടെ ,,

രാഗം സ്റ്റോഴ്സിൽ
കുപ്പിവളകൾ കിലുങ്ങുന്നൂ..

മൂപ്പെത്തിയ മൊലകൾ തേടി
തട്ടുകൾ ഇളക്കുന്നൂ
മൂപ്പിലാൻ പിള്ളേച്ചന്റെ
മുറുക്കാൻ കട;
നാറിത്തെറിക്കുന്ന
മുറുക്കാൻ തുപ്പലിൽ
മൂത്തതും മൂക്കാത്തതുമൊന്നായി
തെറിച്ചു പായുന്നൂ
“ഏന്ധ്യാനീ‍ച്ചികൾ”!!

പനിവന്നു പൊള്ളിച്ച കണ്ണുകൾ..,,
അടർന്നുപോയ
പുസ്തകത്താൽ മറച്ച്
കുനിഞ്ഞ് പോകുന്ന
ചന്തികീറിപ്പറിഞ്ഞ നിക്കറുകൾ!!

എങ്കിലും
മഴചാറുമ്പോഴെല്ലാം
അതിപ്രാചീനമെന്നു
തോന്നിയേക്കവുന്നാരായിരം
അലമുറകൾ ചുറ്റിയൊരു
യൗവനച്ചിതല്പ്പുറ്റിൽ
കെട്ടിപ്പുണരാറുണ്ട്..,
കവല.!

അറ്റുവീണൊരിടംകാലും നോക്കി
മൗനമാർന്നൊരു ദയനീയത
മഴവെള്ളത്തിൽ അലിഞ്ഞു പോയിടം..,
“ജീവിക്കുന്നൂ ഞങ്ങളിലൂടെ“ന്നൊരാരവം
“നിനക്ക് തണുക്കുന്നുണ്ടോ മോനേ“ന്നൊരു
വിതുമ്പലിൽ ചിതറിത്തെറിക്കുന്നിടം…!!

ഉറക്കം മുറിയുന്നിടം
അവിടെ മുതൽക്കാണത്രേ..
ഇനിയുമാരോ എത്തപ്പെടാനുണ്ടെന്ന്
എരിപൊരികൊള്ളുന്നതും
അപ്പോൾ മുതൽക്കാണത്രേ.,,!!
……..

ഞായറാഴ്‌ച

ചക്കി

സത്യസന്ധമായേതോരു
വാക്കിനെയും
കവിതയാക്കാനറിയാത്തോരപൂർണനിതാ,
പൂർണത മുറ്റിയൊരു
പ്രണയകവിത
വെറും രണ്ടക്ഷരത്തിൽ
കുറിച്ച് പൂർണവിരാമമിടുന്നു
“ചക്കി”.


(ചക്കി..
ഞാൻ തൊട്ടറിഞ്ഞ ,
പ്രണയത്തീ തിന്നു തീർത്തൊരു
നിർഭാഗ്യവതി!.
ആറുവയസ്സിലെന്റെ
കാഴ്ചകളിൽ കത്തിപ്പിടിച്ച്
അവൾ കത്തിയമർന്ന പോലെ
ഇപ്പോഴും
ചങ്കിൽ കത്തിയെരിയുന്നവൾ,,
പ്രണയം ഇങ്ങനെയാകണമെന്നോരു
നാടിനെ പഠിപ്പിച്ചവൾ!!)

ചൊവ്വാഴ്ച

വേലിപ്പത്തലുകള് പറയുന്നതെന്തെന്നാല്..

നെടുകെയും കുറുകെയും വീണ
കുരുക്കുകളില്‍ മുറുകിയമര്‍ന്ന്,
തൊലിചുളിഞ്ഞടര്‍ന്നതിനുമപ്പുറം
എന്നോ കോരിത്തരിപ്പിച്ചൊരാ പച്ചപ്പ്
ബാക്കിയുണ്ടോയെന്ന് തിരഞ്ഞ് തിരഞ്ഞ്
നിശബ്ദത നക്കിക്കുടിച്ച കാഴ്ചപോലെ
പറമ്പിലുണ്ടാകും.

ഇടവേളകളില്‍
“സമയമായില്ലേ“ന്നൊരു കമ്പിസന്ദേശം
നെടുവീര്‍പ്പിലെ ഉപ്പുവെള്ളത്തില്‍ ചാലിച്ച്
മാനത്തേക്ക് കയറ്റി അയയ്ക്കും
മറ്റുചിലപ്പോള്‍
വാക്കുകള്‍ നടന്നുമറഞ്ഞ രസനത്തുമ്പിലെ
മാധുര്യം നിറഞ്ഞോരാ പഴയപാട്ടിന്‍ തുണ്ട്
കഫകയ്പിന്റെ കുറുകലിനൊപ്പം
വിഴുങ്ങിയൊതുക്കാനായി വിഫലശ്രമം.

പച്ചിലക്കൂട്ടങ്ങളോട്
പിണങ്ങിയെത്തിയ കുരുവികള്‍
മരവിപ്പ് പേറിയ ചുള്ളിപടര്‍പ്പുകളില്‍
കുഞ്ഞു ചിറകുകളൊതുക്കുമ്പോള്‍
നൂറ്പുഴയുടെ കുളിരിനോടെന്നപോലെ
“വിട്ടുപോകല്ലേ“ന്നൊരു പ്രാര്‍ത്ഥന
ഞരങ്ങിപിടഞ്ഞെഴുന്നേല്ക്കും ഞരമ്പുകളില്‍!!

കാറ്റത്തൂര്‍ന്ന് ,
ചിതറിത്തെറിച്ചത് രാത്രിയിലാവും.
കെട്ടുകളില്‍ പിണഞ്ഞ്
ആഴ്ന്നിറങ്ങിപ്പോയ
കരുതലുകളായിരുന്നുവത്രേ പറമ്പില്‍ നിറയെ!!

വൃത്തിയാക്കലിന്റെ പുത്തന്‍ ശാസ്ത്രീയത
മുറ്റത്ത് ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍
ഇടങ്കണ്ണ് ചുവപ്പിച്ചൊരു പഴഞ്ചന്‍ കാക്ക
തൂത്ത് കൂട്ടിയതിനിടയിലെന്തോ
തിരയാന്‍ തൂടങ്ങിയിട്ടുണ്ടിപ്പോള്‍..

നെടുകെയും കുറുകെയും വീണ
കുരുക്കുകളില്‍ മുറുകിയമര്‍ന്ന്,
തൊലിചുളിഞ്ഞടര്‍ന്നതിനുമപ്പുറം
എന്നോ കോരിത്തരിപ്പിച്ചൊരാ പച്ചപ്പ്
ബാക്കിയുണ്ടോയെന്ന് തിരഞ്ഞ് തിരഞ്ഞ്
നിശബ്ദത നക്കിക്കുടിച്ച കാഴ്ചപോലെ
പറമ്പിലുണ്ടാകും......,,,,,

പറമ്പിലാണോ
അതോ ഇരുട്ടിന് തീറെഴുതിക്കൊടുത്ത
വീട്ടിനുള്ളിലെ പുറമ്പോക്കതിരിലോ?

???!!!!