ചൊവ്വാഴ്ച

ഈ ഊന്നുവടിയിൽ ഒന്നു മുറുകെപ്പിടിച്ചോട്ടെ..?



പാട വീണു കറുപ്പു നിഴലിക്കും,
ചാരുപ്പൊള്ളി പഴുപ്പിച്ച ജീവിതം.
തൊണ്ടപൊട്ടി നുരയ്ക്കും പതപ്പിലും വടി-
വന്നു വീണു തടിയ്ക്കുന്ന ചന്തികൾ.

തണ്ടെടുത്തു കഴുത്തിൽ കുരുക്കിട്ടു
ചങ്കിടുപ്പു നിരസിച്ചു പോയവർ,
കണ്ടു ,കണ്ണീർ പൊഴിച്ചാശ്വസിപ്പിക്കും
വെന്തുപോയൊരാ പാതയോരങ്ങളെ.

ചിന്തപൊട്ടിത്തിളയ്ക്കുന്നടുപ്പിന്റെ
വേവു പറ്റിയോരാമാശയങ്ങളിൽ
ചെന്നു ,പമ്മിചെന്നുമ്മ വയ്ക്കാറുണ്ട്
ചന്ദനഗന്ധം മായാത്ത ചുണ്ടുകൾ.

ഇല്ല,തെല്ലൊട്ടും താനേ ചുരത്തുവാൻ
ഉപ്പുനീർകയം വറ്റിക്കുഴിഞ്ഞു പോയ്,
എങ്കിലും ചില രാവുകൾ,സ്വപ്നത്തിൽ
“ഇഞ്ഞ“യൂറിക്കടിച്ചു നോവിക്കുന്നൂ.

തന്റെ പൈതലിൻ പൊള്ളുന്ന ചൂടൊരു
ഉള്ളി നീറ്റലായ്,നിൻ കണ്ണെരിച്ചീടവേ
അമ്മ, നിൻ നര വീണ ചങ്കത്തൊരു
കന്നിമാരിയായ് പെയ്തിറങ്ങീടുന്നൂ.

ഇന്നലെ നീയെറിഞ്ഞുപൊട്ടിച്ചൊരെൻ
വക്കുപൊട്ടിപ്പൊളിഞ്ഞ പാത്രത്തിൽ -
ചെന്നെത്തി നോക്കൂ മകനേ ഒരു മാത്ര
കണ്ടത്തോർത്തു നിൻ നെഞ്ചു പിടയ്ക്കൊല്ലേ..

എന്റെ പൊന്നിന്റെ പാൽ‌പ്പുഞ്ചിരി മായ്ച്ച
മുൻ വരി പാൽ പല്ലു കാണാമതിൽ-
പിന്നെയങ്ങിങ്ങു പറ്റിപ്പിടിച്ചുണ്ടാം ,നിൻ-
അമ്മയേപ്പോൽ, ചില പഴങ്കഞ്ഞിവറ്റുകൾ!

****** ***************** *************************
ചിത്രത്തിനു കടപ്പാട്:-
http://meghatheertham.blogspot.com/2011/05/blog-post_02.html

തടവ്

കണ്ടിരിക്കാൻ നല്ല രസമുണ്ട്

കൃത്യമായ
അളവുകളിലൊതുക്കാതെ
വെയിലുപൊള്ളിയടർത്തുന്ന
അടയാളപ്പണികൾ..

ചിത്രങ്ങളാണെന്നു
ചിലരോട് മാത്രം പിറുപിറുക്കുന്നവ.

കണ്ണെടുക്കാതെ നിൽക്കേ
കാഴ്ച കലങ്ങുമാറ്
ഇരമ്പിയിരച്ച് വീഴും..

പ്രാചീനവും ഗഹനവുമാർന്ന
നിശബ്ദതകളുമുണ്ടാവും കൂട്ടത്തിൽ.

കലക്കവെള്ളത്തിൽ വീഴ്ത്താതെ
കൈപിടിച്ചു നടത്തിയ
ഇടവഴികളെ ഓർമ്മപ്പെടുത്തുന്നവ.

തീ തിന്നു കരിയിച്ച
വിടവിനുള്ളിൽ നിന്നും
“എന്റെ ശവമടക്കിനു
വരാഞ്ഞതെന്താ മഹാപാപീ“-
ന്നൊരച്ഛന്റെ
വാക്കിരുന്നു തിളക്കുന്നു.

ഓട്ട വീണൊരു
“പെഷറി”ന്റെ ഗുളികപ്പാട്ട
മടിക്കുത്തിലൊതുക്കി,
ഇടത്തേ ഭിത്തിക്കോണിൽ
കാലുനീട്ടിയിരുന്ന് നാമം ജപിക്കും
ദീർഘനിശ്വാസങ്ങളുടെ
മൊത്തവില്പ്പനക്കാരി.

മുഖം ചേർത്ത്
ഉരയ്ക്കാവുന്നൊരകലത്തിൽ
എല്ലാ രാവിലും
അടർത്തിപുതുക്കുന്നുണ്ട്
ഒഴിഞ്ഞ കലങ്ങളിൽ
ചുരണ്ടിയുണരുന്ന പ്രണയരാഗങ്ങളെ.

ഇരട്ടവരിയിൽ
പകർത്തിയെഴുതുമ്പോൾ
പെൻസിൽമുന
മുറിച്ച് നോവിച്ച
അക്ഷരങ്ങളെപ്പോലെ
പകപ്പോടെ നോട്ടമെറിയുന്ന
ചിത്രശലഭങ്ങളേ,

ഇവിടെ
ഈ നിസ്സഹായതയുടെ
തുരുത്തിലിരുന്ന്
ചിത്രങ്ങൾ കണ്ട് രസിക്കുകയാണ് ഞാൻ!