ബുധനാഴ്‌ച

കവല/കവിത

കാക്കത്തീട്ടത്തിന്റെ
“ധവളിമ“ പേറുന്ന
നിഴലുകൾക്ക് മീതെ
കൂട്ടിമുട്ടലുകളോ
വേർപിരിയലുകളോന്ന
സന്ദേഹമടക്കിപ്പിടിച്ച്
മടിമൂത്ത് ചുരുളുന്നൂ,
കവലകളിലൊന്ന്!
ഒപ്പം ചൂടന്റെ ചായക്കടയിലെ
പുട്ടും കടലയും
ഉറക്കച്ചടവാറാത്ത
മുഖങ്ങൾ നോക്കിയുണർന്ന്
പരിചിതമായി ചിരിയെറിയുന്നു.
തലേന്ന് കെടുത്തിവെച്ച
മുറിബീഡിമേൽ കനലെരിച്ച്
വഴികളേ മറന്നുപോയൊരു
നരച്ച നിഷേധം കണ്ണിലെ പീളനുള്ളി
പിന്നെയും പിന്നെയും നുള്ളി നുള്ളി
കളി തുടങ്ങിയിട്ടുമുണ്ട്.

ഒരു തെറിപകുത്ത്നുണഞ്ഞ്
വായ്നാറ്റമകറ്റി,
കള്ളുമണക്കുന്ന മറപ്പുരതേടി
ശങ്കരാടിയും വിജയനും
“ഇടയത്തിര“കളായ്
ഒലിച്ചകന്നു മാഞ്ഞുപോകവേ
തെക്കുനിന്നെത്തിയ
സെന്റ് ജോർജ്ജ് വണ്ടിക്കു മുമ്പിൽ
കെഴക്കു നിന്നെത്തിയ
പാൽക്കാരൻ അച്ചായന്റെ
പുറമ്പോക്ക് ജീവിതത്തെ
ആ “മൂന്നുപിള്ളേർക്കിനിയാരാ“ ന്ന
ഇത്തിരീമ്പോന്നോരു
ആനുകൂല്യത്തിൽ
പടിഞ്ഞാറുകടത്തി ചങ്കത്ത്
വിരൽ വെപ്പിക്കുന്നുണ്ട് ,
കവല!

ഒമ്പതരയുടെ ബസ്സിനുള്ളിൽ
പൂത്തുലയുന്ന
നാണത്തെ തേടുന്നൊരു
ഉണ്ടക്കണ്ണൻ നോട്ടം
തയ്യക്കാരൻ ശിവന്റെ
കട്ടിങ്ങ്ടേബിളിനു
മുകളിൽ നെഞ്ചിടിപ്പോടെ ,,

രാഗം സ്റ്റോഴ്സിൽ
കുപ്പിവളകൾ കിലുങ്ങുന്നൂ..

മൂപ്പെത്തിയ മൊലകൾ തേടി
തട്ടുകൾ ഇളക്കുന്നൂ
മൂപ്പിലാൻ പിള്ളേച്ചന്റെ
മുറുക്കാൻ കട;
നാറിത്തെറിക്കുന്ന
മുറുക്കാൻ തുപ്പലിൽ
മൂത്തതും മൂക്കാത്തതുമൊന്നായി
തെറിച്ചു പായുന്നൂ
“ഏന്ധ്യാനീ‍ച്ചികൾ”!!

പനിവന്നു പൊള്ളിച്ച കണ്ണുകൾ..,,
അടർന്നുപോയ
പുസ്തകത്താൽ മറച്ച്
കുനിഞ്ഞ് പോകുന്ന
ചന്തികീറിപ്പറിഞ്ഞ നിക്കറുകൾ!!

എങ്കിലും
മഴചാറുമ്പോഴെല്ലാം
അതിപ്രാചീനമെന്നു
തോന്നിയേക്കവുന്നാരായിരം
അലമുറകൾ ചുറ്റിയൊരു
യൗവനച്ചിതല്പ്പുറ്റിൽ
കെട്ടിപ്പുണരാറുണ്ട്..,
കവല.!

അറ്റുവീണൊരിടംകാലും നോക്കി
മൗനമാർന്നൊരു ദയനീയത
മഴവെള്ളത്തിൽ അലിഞ്ഞു പോയിടം..,
“ജീവിക്കുന്നൂ ഞങ്ങളിലൂടെ“ന്നൊരാരവം
“നിനക്ക് തണുക്കുന്നുണ്ടോ മോനേ“ന്നൊരു
വിതുമ്പലിൽ ചിതറിത്തെറിക്കുന്നിടം…!!

ഉറക്കം മുറിയുന്നിടം
അവിടെ മുതൽക്കാണത്രേ..
ഇനിയുമാരോ എത്തപ്പെടാനുണ്ടെന്ന്
എരിപൊരികൊള്ളുന്നതും
അപ്പോൾ മുതൽക്കാണത്രേ.,,!!
……..

ഞായറാഴ്‌ച

ചക്കി

സത്യസന്ധമായേതോരു
വാക്കിനെയും
കവിതയാക്കാനറിയാത്തോരപൂർണനിതാ,
പൂർണത മുറ്റിയൊരു
പ്രണയകവിത
വെറും രണ്ടക്ഷരത്തിൽ
കുറിച്ച് പൂർണവിരാമമിടുന്നു
“ചക്കി”.


(ചക്കി..
ഞാൻ തൊട്ടറിഞ്ഞ ,
പ്രണയത്തീ തിന്നു തീർത്തൊരു
നിർഭാഗ്യവതി!.
ആറുവയസ്സിലെന്റെ
കാഴ്ചകളിൽ കത്തിപ്പിടിച്ച്
അവൾ കത്തിയമർന്ന പോലെ
ഇപ്പോഴും
ചങ്കിൽ കത്തിയെരിയുന്നവൾ,,
പ്രണയം ഇങ്ങനെയാകണമെന്നോരു
നാടിനെ പഠിപ്പിച്ചവൾ!!)

ചൊവ്വാഴ്ച

വേലിപ്പത്തലുകള് പറയുന്നതെന്തെന്നാല്..

നെടുകെയും കുറുകെയും വീണ
കുരുക്കുകളില്‍ മുറുകിയമര്‍ന്ന്,
തൊലിചുളിഞ്ഞടര്‍ന്നതിനുമപ്പുറം
എന്നോ കോരിത്തരിപ്പിച്ചൊരാ പച്ചപ്പ്
ബാക്കിയുണ്ടോയെന്ന് തിരഞ്ഞ് തിരഞ്ഞ്
നിശബ്ദത നക്കിക്കുടിച്ച കാഴ്ചപോലെ
പറമ്പിലുണ്ടാകും.

ഇടവേളകളില്‍
“സമയമായില്ലേ“ന്നൊരു കമ്പിസന്ദേശം
നെടുവീര്‍പ്പിലെ ഉപ്പുവെള്ളത്തില്‍ ചാലിച്ച്
മാനത്തേക്ക് കയറ്റി അയയ്ക്കും
മറ്റുചിലപ്പോള്‍
വാക്കുകള്‍ നടന്നുമറഞ്ഞ രസനത്തുമ്പിലെ
മാധുര്യം നിറഞ്ഞോരാ പഴയപാട്ടിന്‍ തുണ്ട്
കഫകയ്പിന്റെ കുറുകലിനൊപ്പം
വിഴുങ്ങിയൊതുക്കാനായി വിഫലശ്രമം.

പച്ചിലക്കൂട്ടങ്ങളോട്
പിണങ്ങിയെത്തിയ കുരുവികള്‍
മരവിപ്പ് പേറിയ ചുള്ളിപടര്‍പ്പുകളില്‍
കുഞ്ഞു ചിറകുകളൊതുക്കുമ്പോള്‍
നൂറ്പുഴയുടെ കുളിരിനോടെന്നപോലെ
“വിട്ടുപോകല്ലേ“ന്നൊരു പ്രാര്‍ത്ഥന
ഞരങ്ങിപിടഞ്ഞെഴുന്നേല്ക്കും ഞരമ്പുകളില്‍!!

കാറ്റത്തൂര്‍ന്ന് ,
ചിതറിത്തെറിച്ചത് രാത്രിയിലാവും.
കെട്ടുകളില്‍ പിണഞ്ഞ്
ആഴ്ന്നിറങ്ങിപ്പോയ
കരുതലുകളായിരുന്നുവത്രേ പറമ്പില്‍ നിറയെ!!

വൃത്തിയാക്കലിന്റെ പുത്തന്‍ ശാസ്ത്രീയത
മുറ്റത്ത് ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍
ഇടങ്കണ്ണ് ചുവപ്പിച്ചൊരു പഴഞ്ചന്‍ കാക്ക
തൂത്ത് കൂട്ടിയതിനിടയിലെന്തോ
തിരയാന്‍ തൂടങ്ങിയിട്ടുണ്ടിപ്പോള്‍..

നെടുകെയും കുറുകെയും വീണ
കുരുക്കുകളില്‍ മുറുകിയമര്‍ന്ന്,
തൊലിചുളിഞ്ഞടര്‍ന്നതിനുമപ്പുറം
എന്നോ കോരിത്തരിപ്പിച്ചൊരാ പച്ചപ്പ്
ബാക്കിയുണ്ടോയെന്ന് തിരഞ്ഞ് തിരഞ്ഞ്
നിശബ്ദത നക്കിക്കുടിച്ച കാഴ്ചപോലെ
പറമ്പിലുണ്ടാകും......,,,,,

പറമ്പിലാണോ
അതോ ഇരുട്ടിന് തീറെഴുതിക്കൊടുത്ത
വീട്ടിനുള്ളിലെ പുറമ്പോക്കതിരിലോ?

???!!!!

ബുധനാഴ്‌ച

വിഷുപക്ഷി ചിലച്ചൂ..




നേരം വെളുക്കുന്നതേയുണ്ടാവൂ അപ്പോള്..

തിങ്കളാഴ്‌ച

മാനിഷാദ

പുതു പുത്തനാണിത്..
നീയൊന്നു സഹകരിക്ക്,

മറ്റൊന്നിനുമല്ലാ,
കുളവാഴപോലെ വീര്‍ത്ത്
മൂന്നാം ഹുക്കു പൊട്ടിതൂങ്ങിയ
കുഞ്ഞിജാക്കറ്റിന്റെ വിടവുകളെ
ഈ തിളങ്ങുന്ന മോഡലിലൊന്ന്
സൂം ചെയ്തൊതുക്കട്ടെ…,
പ്ലീസ്.!

തുറിച്ചുന്തിയ കണ്ണുകള്‍
അതിശയോക്തി കലര്‍ത്താതെ
അവശേഷിപ്പിച്ചുപോയ
ജലഛായാചിത്രങ്ങളെ
നീ കണ്ടതിലും മികവോടെ ,
മിഴിവോടെ
ഈ മെഗാപിക്സലുകളില് കൊരുത്തുടക്കി
ഞാനൊന്നു വലിച്ചെടുക്കട്ടെ..

ഹാ..! നീയൊന്നു സഹകരിക്ക്,

ചുഴികളില്‍
പൂര്‍ണവൃത്തം തീര്‍ത്തിട്ടും
ചൂടാറാത്ത നിന്റെയീ
കരിമ്പന്‍ തല്ലി പതം വന്ന കൊഴുപ്പിനെ
ഒരായിരം ഉദ്ധാരണ കമ്പനികള്‍ക്ക്
കൂട്ടത്തോടെ ഭോഗിച്ചുഭോഗിച്ച്
കണ്ണുനീരൊഴുക്കുവാനുള്ളതല്ലേ..

മണ്ടപോയൊരാ തെങ്ങിഞ്ചോട്ടില്
കുമ്പിട്ടിരുന്ന് നിന്റെ പുഞ്ചിരി തിരയുന്ന
സൈലന്റ് മോഡുകളില്‍ കുരുങ്ങി
എന്റെ മെമ്മറികാര്‍ഡും ബാറ്ററിയും
ശൂന്യമാകും മുമ്പ്
നീയൊന്നു സഹകരിക്ക് ശവമേ..,

ഞാനീ ക്യാമറാക്കണ്ണിന്റെ വിശപ്പൊന്ന് ഒതുക്കട്ടേ.
പുതു പുത്തനാണിത്!

വ്യാഴാഴ്‌ച

ഉത്സവമേളങ്ങള്..

വീര്‍പ്പിച്ചു പിടിച്ച
നിറക്കൂട്ടുകളിലെ ഇളക്കങ്ങളില്‍
തലങ്ങനേം വിലങ്ങനേം
കാറ്റിനൊപ്പിച്ച്
സദാനേരവും ചുറ്റിപ്പിണഞ്ഞു കിടക്കും
ആറരവയസ്സുകാരന്റെ
കൊതി കൊത്തിയ നോട്ടങ്ങള്‍.

കുപ്പിവളക്കൂട്ടത്തില്‍
കരുതലോടെ പരതി കഴക്കുന്നുണ്ടാവും
കുഞ്ഞനുജത്തിയോടുള്ള
വാത്സല്യമത്രയും.

“തിരക്കില് പെടാതെ
അച്ഛന്റെ കൈയില് മുറുക്കെ പിടിച്ചോണേന്ന്“
കല്‍വിളക്കുകള്‍ക്കരികില്‍
ആവര്‍ത്തിച്ചാവര്‍ത്തിച്ച്
ഉറപ്പുവരുത്തുന്നുണ്ട് അമ്മ.

എങ്കിലും ആഘോഷങ്ങളുടെ
കൊടിയേറ്റവും
കൊടിയിറക്കവും
ആനക്കൊട്ടിലിനരികിലെ
ഇരുളിനൊപ്പമാവും..

പരാതി ചൊല്ലി
ചുണ്ടു പിളര്‍ത്തിയേങ്ങുമ്പോള്‍
കൊലക്കൊമ്പില്‍ കോര്‍ത്തു പിടഞ്ഞ്
രണ്ടായി പിളര്‍ന്നൊടുങ്ങിയോരു അച്ഛന്‍ വേഷം
തെച്ചിക്കാടിനപ്പുറം
വിറച്ചു തുള്ളുന്നുണ്ടാവും
അവനൊപ്പം!

ചൊവ്വാഴ്ച

ആത്മഹത്യാക്കുറിപ്പ്

ആഴങ്ങളിലേക്കെന്ന്
കാഴ്ച തൊടുത്ത്
മധുരമെന്ന്
കളവുപറഞ്ഞ്
കാഞ്ഞിര വെള്ളം മോന്തിച്ച
വാക്കുകളേ,

നിശ്വാസങ്ങള്‍ക്കക്കരെയിക്കരെ
ചൂടുചുവപ്പന് പുഴ
ഒഴുകികൊണ്ടേയിരിക്കുന്നുവെന്ന്
പ്രാണനെ അവിശ്വസിപ്പിച്ച
വിരലടയാളങ്ങളേ,

ചിത്തഭ്രമത്തിന്റെ
ഇഴ പിഞ്ചിയ
തിരശ്ശീലത്തുണ്ടില്
സ്വപ്നകാലങ്ങള്
മുഴുവന് കുടഞ്ഞിട്ടൊതുക്കിയ
കരിന്തിരിപൊട്ടിട്ട
ഇരുളനക്കങ്ങളേ

പ്രണയരാവുകളുടെ
ആദിമദ്ധ്യാന്തങ്ങളില്
പുറം മാന്തിപ്പൊളിച്ച
കിടക്കവിരികളേ..

ഞാനീ എലിവിഷത്തിന്റെ
നെല്ലിക്കാചവര്പ്പു കൊണ്ട്
കൊന്നു കുഴിച്ചുമൂടുകയാണ്..
….
എന്നെയല്ലാ…,
നിങ്ങളെ!!
ഹ..ഹ..ഹ!

ഞായറാഴ്‌ച

റിയാലിറ്റി ഷോ

ഒരൊറ്റ ചവുട്ടിനു തന്നെ
താഴെയിട്ടു കളഞ്ഞു!

മോങ്ങിയതേയില്ല,

ഉമ്മ കൊടുത്തു വരണ്ട് പോയോരു
മണ്ണുപുരണ്ട വാത്സല്യം
ദയനീയമായൊന്നുയര്‍ന്നു നോക്കി.
അത്രമാത്രം!

കാലിന്റടിയില്‍
ഞെരിഞ്ഞമരുന്നുണ്ട്
എന്റെ മക്കളേന്നൊരു പിടച്ചില്‍,

കാലുകളില്‍
വിറയലോടെ പരതുന്നുണ്ട്
കുഞ്ഞിക്കാലേ
വളരു വളരേന്നോരു
മുട്ടന്‍ പ്രതീക്ഷ!

ഒടുവില്‍
എലിമിനേഷന്‍ റൌണ്ടിന്റെ
ഇടവേളയിലെപ്പൊഴോ
വേച്ച കാലടികള്‍ പതിഞ്ഞ
ശൂന്യമായ
നാട്ടിടവഴി നോക്കി
ഈശ്വരാ,
ന്റെ കുഞ്ഞിനെ കാത്തോണെന്ന്
എസ് എം എസും വിട്ട് മോങ്ങിതുടങ്ങിയിട്ടുണ്ട്.!