ഞായറാഴ്‌ച

08-11-2009, ഞായറാഴ്ച, (കവിതയല്ല..കുത്തിക്കുറിപ്പുകള്)

നിര്‍ദ്ദയമായി
ചവുട്ടിയരയ്ക്കപ്പെട്ട
കാലഘട്ടത്തിന്റെ
വക്കുകളില്‍
കുത്തിക്കീറുന്നതു കൊണ്ടാവാം
വാക്കുകളില്‍
എപ്പോഴുമീ ചോരമണക്കുന്നത്.

പ്രിയതരമായതെന്തിനുമേതിനും
ചൂണ്ടുവിരല്‍
കൊടുത്തുതന്നെയാവും
നിലവിളികളൊക്കെയും
ഇത്രമാത്രം
കനത്തും തുടങ്ങിയത്.

എങ്കിലും
സ്വാര്‍ത്ഥതയുടെ
പുറംചട്ടയിട്ട
ചില കെട്ടിപ്പുണരലുകളെ
തിരിച്ചറിയാനുള്ള
സാമാന്യബോധത്തെ
ഏത് ഞരമ്പിലൂടെ
കുത്തിയിറക്കിയാവണം
ശീലമാക്കേണ്ടത്?

ശനിയാഴ്‌ച

അവനിവിടെത്തന്നെയുള്ളപ്പോള്‍..

ഇനി ദിവസവും അധികം ഇല്ല.

സമയം തീ൪ന്നാല്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തോ കഥ മനസ്സുഖം നഷ്ടപ്പെടുത്തുന്നു. ഒരിക്കലും ഞാനൊരു നല്ല എഴുത്തുകാരനാവില്ല.

പക്ഷെ എന്നാലും എഴുതും. മരണം വരെ......

എന്റെ എഴുത്ത് എന്നെ എന്നെങ്കിലുംരക്ഷപെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല.

പക്ഷെ കാലങ്ങള്‍ക്കുശേഷം ആരെങ്കിലും പറയണം അയാള്‍ ഒരു എഴുത്തുകാരനായിരുന്നു. വെറുതെ...

-ജ്യോനവന്‍

ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍

തിങ്കളാഴ്‌ച

മഴയാണ്..

മഴയാണ്,

മഴത്തുള്ളി മാലയണിഞ്ഞ്
പുഞ്ചിരിച്ചൊരു പിച്ചകപ്പടര്‍പ്പ്
ജാലകവഴി വളര്‍ന്ന് പടര്‍ന്ന്
എന്റെ നെഞ്ചിനു മീതെ
തണുത്ത കവിളുരുമ്മുന്നു,
പൂക്കളാല്‍ നെറ്റിയില്‍
പ്രണയം
പ്രണയമെന്നായിരം വട്ടമെഴുതി
ചുംബനം കൊണ്ടോമനിക്കുന്നു.

മഴയാണ്..,,

മഴക്കാലങ്ങള്‍ മുഴുവന്‍
കോരിക്കുടിച്ച കണ്ണുകള്‍,
മിന്നലെറിഞ്ഞു പൊള്ളിച്ചെടുക്കുന്ന
ഇമയനക്കങ്ങള്‍,
നിശ്വാസങ്ങളുടെ
നിമിഷവേഗങ്ങളിലൊന്നു കൊണ്ട്
മരുഭൂമിയെപ്പോലും ഈറന്‍ പുതപ്പിക്കുന്ന
നിന്റെ പ്രണയം!

മഴയാണ്..,,

മഴപ്പെണ്ണിനെ തന്നിലേക്ക് ചേര്‍ത്ത്
ആഞ്ഞുപുണരുന്ന
നനഞ്ഞുതുടുത്ത കാറ്റ്..
പൊന്തക്കാടുകള്‍ക്കിടയില്‍
എനിക്കു മണക്കുവാന്‍ മാത്രമായി
വിടര്‍ന്നു ചിരിക്കുന്ന കൈതപ്പൂവ്.

മഴയാണ്!

കാഴ്ചയും കിനാവും തട്ടിപ്പറപ്പിച്ച്
പെരുമഴ മുറിച്ചൊരു പൊടിക്കാറ്റ്..
മണല്‍ത്തരികളാല്‍ ചുണ്ട് മുറിഞ്ഞ്
താഴേക്കു പൊഴിഞ്ഞ
പാതിപൂത്ത ചുംബനങ്ങള്‍!

...............

നീട്ടിയും കുറുക്കിയും
നീ വരച്ചിട്ട മൂന്നക്ഷരങ്ങളില്‍
വിരല്‍ പരതി നോക്കി.,
കുളിരുണങ്ങാത്തൊരു ചന്ദനക്കുറിപോലെ
അതവിടെ തിണര്‍ത്തു കിടക്കുന്നു..

എന്റെ മഴേ...!!