അമ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അമ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച

ഈ ഊന്നുവടിയിൽ ഒന്നു മുറുകെപ്പിടിച്ചോട്ടെ..?



പാട വീണു കറുപ്പു നിഴലിക്കും,
ചാരുപ്പൊള്ളി പഴുപ്പിച്ച ജീവിതം.
തൊണ്ടപൊട്ടി നുരയ്ക്കും പതപ്പിലും വടി-
വന്നു വീണു തടിയ്ക്കുന്ന ചന്തികൾ.

തണ്ടെടുത്തു കഴുത്തിൽ കുരുക്കിട്ടു
ചങ്കിടുപ്പു നിരസിച്ചു പോയവർ,
കണ്ടു ,കണ്ണീർ പൊഴിച്ചാശ്വസിപ്പിക്കും
വെന്തുപോയൊരാ പാതയോരങ്ങളെ.

ചിന്തപൊട്ടിത്തിളയ്ക്കുന്നടുപ്പിന്റെ
വേവു പറ്റിയോരാമാശയങ്ങളിൽ
ചെന്നു ,പമ്മിചെന്നുമ്മ വയ്ക്കാറുണ്ട്
ചന്ദനഗന്ധം മായാത്ത ചുണ്ടുകൾ.

ഇല്ല,തെല്ലൊട്ടും താനേ ചുരത്തുവാൻ
ഉപ്പുനീർകയം വറ്റിക്കുഴിഞ്ഞു പോയ്,
എങ്കിലും ചില രാവുകൾ,സ്വപ്നത്തിൽ
“ഇഞ്ഞ“യൂറിക്കടിച്ചു നോവിക്കുന്നൂ.

തന്റെ പൈതലിൻ പൊള്ളുന്ന ചൂടൊരു
ഉള്ളി നീറ്റലായ്,നിൻ കണ്ണെരിച്ചീടവേ
അമ്മ, നിൻ നര വീണ ചങ്കത്തൊരു
കന്നിമാരിയായ് പെയ്തിറങ്ങീടുന്നൂ.

ഇന്നലെ നീയെറിഞ്ഞുപൊട്ടിച്ചൊരെൻ
വക്കുപൊട്ടിപ്പൊളിഞ്ഞ പാത്രത്തിൽ -
ചെന്നെത്തി നോക്കൂ മകനേ ഒരു മാത്ര
കണ്ടത്തോർത്തു നിൻ നെഞ്ചു പിടയ്ക്കൊല്ലേ..

എന്റെ പൊന്നിന്റെ പാൽ‌പ്പുഞ്ചിരി മായ്ച്ച
മുൻ വരി പാൽ പല്ലു കാണാമതിൽ-
പിന്നെയങ്ങിങ്ങു പറ്റിപ്പിടിച്ചുണ്ടാം ,നിൻ-
അമ്മയേപ്പോൽ, ചില പഴങ്കഞ്ഞിവറ്റുകൾ!

****** ***************** *************************
ചിത്രത്തിനു കടപ്പാട്:-
http://meghatheertham.blogspot.com/2011/05/blog-post_02.html

വേലിപ്പത്തലുകള് പറയുന്നതെന്തെന്നാല്..

നെടുകെയും കുറുകെയും വീണ
കുരുക്കുകളില്‍ മുറുകിയമര്‍ന്ന്,
തൊലിചുളിഞ്ഞടര്‍ന്നതിനുമപ്പുറം
എന്നോ കോരിത്തരിപ്പിച്ചൊരാ പച്ചപ്പ്
ബാക്കിയുണ്ടോയെന്ന് തിരഞ്ഞ് തിരഞ്ഞ്
നിശബ്ദത നക്കിക്കുടിച്ച കാഴ്ചപോലെ
പറമ്പിലുണ്ടാകും.

ഇടവേളകളില്‍
“സമയമായില്ലേ“ന്നൊരു കമ്പിസന്ദേശം
നെടുവീര്‍പ്പിലെ ഉപ്പുവെള്ളത്തില്‍ ചാലിച്ച്
മാനത്തേക്ക് കയറ്റി അയയ്ക്കും
മറ്റുചിലപ്പോള്‍
വാക്കുകള്‍ നടന്നുമറഞ്ഞ രസനത്തുമ്പിലെ
മാധുര്യം നിറഞ്ഞോരാ പഴയപാട്ടിന്‍ തുണ്ട്
കഫകയ്പിന്റെ കുറുകലിനൊപ്പം
വിഴുങ്ങിയൊതുക്കാനായി വിഫലശ്രമം.

പച്ചിലക്കൂട്ടങ്ങളോട്
പിണങ്ങിയെത്തിയ കുരുവികള്‍
മരവിപ്പ് പേറിയ ചുള്ളിപടര്‍പ്പുകളില്‍
കുഞ്ഞു ചിറകുകളൊതുക്കുമ്പോള്‍
നൂറ്പുഴയുടെ കുളിരിനോടെന്നപോലെ
“വിട്ടുപോകല്ലേ“ന്നൊരു പ്രാര്‍ത്ഥന
ഞരങ്ങിപിടഞ്ഞെഴുന്നേല്ക്കും ഞരമ്പുകളില്‍!!

കാറ്റത്തൂര്‍ന്ന് ,
ചിതറിത്തെറിച്ചത് രാത്രിയിലാവും.
കെട്ടുകളില്‍ പിണഞ്ഞ്
ആഴ്ന്നിറങ്ങിപ്പോയ
കരുതലുകളായിരുന്നുവത്രേ പറമ്പില്‍ നിറയെ!!

വൃത്തിയാക്കലിന്റെ പുത്തന്‍ ശാസ്ത്രീയത
മുറ്റത്ത് ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍
ഇടങ്കണ്ണ് ചുവപ്പിച്ചൊരു പഴഞ്ചന്‍ കാക്ക
തൂത്ത് കൂട്ടിയതിനിടയിലെന്തോ
തിരയാന്‍ തൂടങ്ങിയിട്ടുണ്ടിപ്പോള്‍..

നെടുകെയും കുറുകെയും വീണ
കുരുക്കുകളില്‍ മുറുകിയമര്‍ന്ന്,
തൊലിചുളിഞ്ഞടര്‍ന്നതിനുമപ്പുറം
എന്നോ കോരിത്തരിപ്പിച്ചൊരാ പച്ചപ്പ്
ബാക്കിയുണ്ടോയെന്ന് തിരഞ്ഞ് തിരഞ്ഞ്
നിശബ്ദത നക്കിക്കുടിച്ച കാഴ്ചപോലെ
പറമ്പിലുണ്ടാകും......,,,,,

പറമ്പിലാണോ
അതോ ഇരുട്ടിന് തീറെഴുതിക്കൊടുത്ത
വീട്ടിനുള്ളിലെ പുറമ്പോക്കതിരിലോ?

???!!!!

ബുധനാഴ്‌ച

വിഷുപക്ഷി ചിലച്ചൂ..




നേരം വെളുക്കുന്നതേയുണ്ടാവൂ അപ്പോള്..

ഞായറാഴ്‌ച

റിയാലിറ്റി ഷോ

ഒരൊറ്റ ചവുട്ടിനു തന്നെ
താഴെയിട്ടു കളഞ്ഞു!

മോങ്ങിയതേയില്ല,

ഉമ്മ കൊടുത്തു വരണ്ട് പോയോരു
മണ്ണുപുരണ്ട വാത്സല്യം
ദയനീയമായൊന്നുയര്‍ന്നു നോക്കി.
അത്രമാത്രം!

കാലിന്റടിയില്‍
ഞെരിഞ്ഞമരുന്നുണ്ട്
എന്റെ മക്കളേന്നൊരു പിടച്ചില്‍,

കാലുകളില്‍
വിറയലോടെ പരതുന്നുണ്ട്
കുഞ്ഞിക്കാലേ
വളരു വളരേന്നോരു
മുട്ടന്‍ പ്രതീക്ഷ!

ഒടുവില്‍
എലിമിനേഷന്‍ റൌണ്ടിന്റെ
ഇടവേളയിലെപ്പൊഴോ
വേച്ച കാലടികള്‍ പതിഞ്ഞ
ശൂന്യമായ
നാട്ടിടവഴി നോക്കി
ഈശ്വരാ,
ന്റെ കുഞ്ഞിനെ കാത്തോണെന്ന്
എസ് എം എസും വിട്ട് മോങ്ങിതുടങ്ങിയിട്ടുണ്ട്.!