ഞായറാഴ്‌ച

08-11-2009, ഞായറാഴ്ച, (കവിതയല്ല..കുത്തിക്കുറിപ്പുകള്)

നിര്‍ദ്ദയമായി
ചവുട്ടിയരയ്ക്കപ്പെട്ട
കാലഘട്ടത്തിന്റെ
വക്കുകളില്‍
കുത്തിക്കീറുന്നതു കൊണ്ടാവാം
വാക്കുകളില്‍
എപ്പോഴുമീ ചോരമണക്കുന്നത്.

പ്രിയതരമായതെന്തിനുമേതിനും
ചൂണ്ടുവിരല്‍
കൊടുത്തുതന്നെയാവും
നിലവിളികളൊക്കെയും
ഇത്രമാത്രം
കനത്തും തുടങ്ങിയത്.

എങ്കിലും
സ്വാര്‍ത്ഥതയുടെ
പുറംചട്ടയിട്ട
ചില കെട്ടിപ്പുണരലുകളെ
തിരിച്ചറിയാനുള്ള
സാമാന്യബോധത്തെ
ഏത് ഞരമ്പിലൂടെ
കുത്തിയിറക്കിയാവണം
ശീലമാക്കേണ്ടത്?

ശനിയാഴ്‌ച

അവനിവിടെത്തന്നെയുള്ളപ്പോള്‍..

ഇനി ദിവസവും അധികം ഇല്ല.

സമയം തീ൪ന്നാല്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തോ കഥ മനസ്സുഖം നഷ്ടപ്പെടുത്തുന്നു. ഒരിക്കലും ഞാനൊരു നല്ല എഴുത്തുകാരനാവില്ല.

പക്ഷെ എന്നാലും എഴുതും. മരണം വരെ......

എന്റെ എഴുത്ത് എന്നെ എന്നെങ്കിലുംരക്ഷപെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല.

പക്ഷെ കാലങ്ങള്‍ക്കുശേഷം ആരെങ്കിലും പറയണം അയാള്‍ ഒരു എഴുത്തുകാരനായിരുന്നു. വെറുതെ...

-ജ്യോനവന്‍

ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍

തിങ്കളാഴ്‌ച

മഴയാണ്..

മഴയാണ്,

മഴത്തുള്ളി മാലയണിഞ്ഞ്
പുഞ്ചിരിച്ചൊരു പിച്ചകപ്പടര്‍പ്പ്
ജാലകവഴി വളര്‍ന്ന് പടര്‍ന്ന്
എന്റെ നെഞ്ചിനു മീതെ
തണുത്ത കവിളുരുമ്മുന്നു,
പൂക്കളാല്‍ നെറ്റിയില്‍
പ്രണയം
പ്രണയമെന്നായിരം വട്ടമെഴുതി
ചുംബനം കൊണ്ടോമനിക്കുന്നു.

മഴയാണ്..,,

മഴക്കാലങ്ങള്‍ മുഴുവന്‍
കോരിക്കുടിച്ച കണ്ണുകള്‍,
മിന്നലെറിഞ്ഞു പൊള്ളിച്ചെടുക്കുന്ന
ഇമയനക്കങ്ങള്‍,
നിശ്വാസങ്ങളുടെ
നിമിഷവേഗങ്ങളിലൊന്നു കൊണ്ട്
മരുഭൂമിയെപ്പോലും ഈറന്‍ പുതപ്പിക്കുന്ന
നിന്റെ പ്രണയം!

മഴയാണ്..,,

മഴപ്പെണ്ണിനെ തന്നിലേക്ക് ചേര്‍ത്ത്
ആഞ്ഞുപുണരുന്ന
നനഞ്ഞുതുടുത്ത കാറ്റ്..
പൊന്തക്കാടുകള്‍ക്കിടയില്‍
എനിക്കു മണക്കുവാന്‍ മാത്രമായി
വിടര്‍ന്നു ചിരിക്കുന്ന കൈതപ്പൂവ്.

മഴയാണ്!

കാഴ്ചയും കിനാവും തട്ടിപ്പറപ്പിച്ച്
പെരുമഴ മുറിച്ചൊരു പൊടിക്കാറ്റ്..
മണല്‍ത്തരികളാല്‍ ചുണ്ട് മുറിഞ്ഞ്
താഴേക്കു പൊഴിഞ്ഞ
പാതിപൂത്ത ചുംബനങ്ങള്‍!

...............

നീട്ടിയും കുറുക്കിയും
നീ വരച്ചിട്ട മൂന്നക്ഷരങ്ങളില്‍
വിരല്‍ പരതി നോക്കി.,
കുളിരുണങ്ങാത്തൊരു ചന്ദനക്കുറിപോലെ
അതവിടെ തിണര്‍ത്തു കിടക്കുന്നു..

എന്റെ മഴേ...!!





ചൊവ്വാഴ്ച

ലേബര്‍ക്യാമ്പിലെ കാരിക്കേച്ചറുകള്‍

ചീവിടുകളുടെ പാട്ടിന്റെ
അര്‍ത്ഥം തിരഞ്ഞു തളര്‍ന്ന
രാവ് കേള്‍ക്കാനായൊരു
കുഴഞ്ഞ നാവ്
പറഞ്ഞുകൊണ്ടേയിരിക്കുന്നു..

താരാട്ടാണത്..

ചോര വാര്‍ന്ന് തീര്‍ന്നിട്ടും
അടിവറ്റി വരളരുതേന്നു
പിടയ്ക്കുന്ന മനസ്സുകള്‍
നിറവയറുകള്‍ക്കുള്ളിലേക്ക്
പ്രാണനോതി കൊടുക്കുന്ന
ഈണമാണത്..

ചാപിള്ളകള്‍ക്കായുള്ള താ‍രാട്ട് പാട്ട് !

ഇന്നലെയും കൂടി കേട്ടു
കിടക്കക്കരികില്‍അതേ പാട്ട്.
ഇടംകാതു തുളച്ച് പുളഞ്ഞൊരു നടുക്കം
നെഞ്ചിനു മോളീലോട്ടൊരൊറ്റ
ചാട്ടമാണപ്പോള്‍.

ഇരുളിനോളം പോന്നൊരു
കാഴ്ചയുടെ തുഞ്ചാണിയറ്റത്തു നിന്നും
മെല്ലിച്ച ബാല്യമൊന്ന്
ഒഴുകിയൊഴുകിയിറങ്ങുകയായി..,
ഉണ്ടക്കണ്ണുകള്‍വിടര്‍ത്തി
കുഞ്ഞു വിരലുകളാല്‍ താളം ഞൊടിച്ച്
അവരൊത്ത് പാടുകയാണ്..

വെളിച്ചമുണര്‍ന്നു...
മുറിയുണര്‍ന്നു!

തറയില്‍
പാടിപ്പാടി പാതിചത്ത ചീവീടുകള്‍ക്കൊപ്പം
എന്നത്തേയും പോലെ
പിടഞ്ഞ് പിടഞ്ഞ് കരയുകയാണ്..
അവന്‍,
അബ്ദുള്‍ലത്തീഫ്!

വ്യാഴാഴ്‌ച

തെരുവ് കരിങ്കൊടി പൊക്കുമ്പോള്‍

തെരുവ്
ഏറ് കൊണ്ട് പഴുപ്പൊലിപ്പിച്ച
നായയെപ്പോലെ..



ഈച്ചയാര്‍ക്കുമ്പോഴും
മഴ നക്കിവലിച്ച
ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി ,
ഞെരിച്ചുപൊട്ടിച്ച
കപ്പലണ്ടിത്തോടുകളിലെ
കറുത്ത വിരല്‍ പതിഞ്ഞ
വിപ്ലവ മണികള്‍
ഒന്നൊഴിയാതെ പെറുക്കിക്കള‍ഞ്ഞ്
ആശ്വാസം കൊള്ളും.


വെള്ളം തുടിയ്ക്കാത്ത
പഞ്ചായത്ത് പൈപ്പിഞ്ചോട്ടില്‍
സരസയും,ഭാര്‍ഗ്ഗവിയും
കൂനു വിഴുങ്ങിയ നാണിത്തള്ളയുമൊക്കെ
വിപ്ലവമാലകള്‍
ഉടുമുണ്ടുപൊക്കി സ്വീകരിക്കുമ്പോള്‍
കോളനിയുടെ
അടുക്കളപ്പുറങ്ങളിലെ
മീന്‍ മണം കൊതിക്കുന്ന
കറിച്ചട്ടികള്‍
മറിച്ചു വീഴ്ത്തിപ്പൊട്ടിച്ച്
വാശി തീര്‍ക്കും


പുറമ്പോക്കിലെ
ദളിതക്കൂട്ടായ്മകളിലെ
ഒച്ചയടച്ച ശബ്ദങ്ങളെ വിഴുങ്ങാന്‍
വന്‍ കുഴികളുണ്ടാക്കും..
സൌഹൃദതാളത്തില്‍ ചെണ്ടകൊട്ടി
വാറ്റിന്‍ ലഹരിയുടെ
കവിത വാര്‍ന്ന ഈണത്തില്‍
താടി വളര്‍ന്നചിന്തകളുടെ
കഴുത്തൊടിപ്പിക്കും


രാവു കനക്കുമ്പോള്‍
കൂരകള്‍ കഞ്ഞിക്കലങ്ങള്‍ ചുരണ്ടിക്കോരുന്ന
ഉന്മാദതാളത്തില്‍
തെരുവു നായ്ക്കള്‍ക്കൊപ്പം
പകലു കാട്ടിതന്ന ഇറച്ചിക്കഷ്ണങ്ങളില്‍
തല പൂഴ്ത്തും

നിലവിളികളെകടിച്ചു കുടഞ്ഞ്
വലിച്ചു കീറി…

തിങ്കളാഴ്‌ച

വ്യാഴാഴ്‌ച

മയക്കത്തിലാണവന്‍..

കാറ്റ് തുപ്പിചോപ്പിച്ച
മണല്‍ത്തിട്ടയ്ക്കു താഴെ
ഒന്നും മിണ്ടാതെ കമിഴ്ന്നു
കിടക്കുന്നു അവന്‍..!

മെല്ലെ വിളിച്ചു നോക്കി..
കാതില്‍ “കുട്ടുകൂര്‍ “പറഞ്ഞ്
അസ്വസ്ഥനാക്കി..
ഉള്‍പാദങ്ങളില്‍
ചൊറിഞ്ഞ് ഇക്കിളികൂട്ടി..

എപ്പോഴും പോലെ പിണക്കം തന്നെ.
മടിയിലെടുത്ത് കിടത്തി..

ചങ്കില്‍ നിന്നുമൊരു താരാട്ട്
തികട്ടിപുറത്തേക്കൊഴുകി.
കടലിരമ്പത്തിനിടയിലും
ഒരു ചെറുമീന്റെ തുടിച്ചുതുള്ളല്‍..
കണ്‍പോളകള്‍ക്കു മുകളില്‍
ഇളം ചെതുമ്പലിന്റെ കുത്തിയിറങ്ങുന്ന
തണുപ്പ് .

ഇനീപ്പോ
ഉമ്മവച്ചുണര്‍ത്തിയാലോ..
വേണ്ട ,മയങ്ങട്ടേ..
ഉറക്കം മുറിഞ്ഞാല്‍
ചുണ്ടുപിളര്‍ത്തി ഏങ്ങുന്നത് ..,വയ്യ!

ഉള്ളില്‍ അവശേഷിച്ചിരുന്ന
ഉറക്കം ചൂഴ്ന്നെടുത്ത്
കുഞ്ഞികണ്ണുകള്‍ക്ക് മീതെ
വിതറി തിരിച്ചു നടന്നു.

വെയിലത്തൊരു
കണ്ണാടിക്കഷണം തിളങ്ങുന്നു..,
മഴയത്തൊരു
കുഞ്ഞികാല്‍ത്തള കിലുങ്ങുന്നു..,
തോന്നലാണ്,,
അവന്‍ നല്ല മയക്കത്തത്തിലല്ലേ..!

മറക്കുവാനാകുമോ...?

ചരിഞ്ഞു വീണനിഴലില്‍
കുളിരു മുഴുവനുമൊതുക്കി
വേലിയിറമ്പിലെ
വെന്തു പോയ പകലുകളെ
വ്യാമോഹിപ്പിച്ച
മഞ്ഞയും ചുവപ്പുമണിഞ്ഞ
രാജമല്ലിപ്പൂക്കളെ ...,

സൂത്രവാക്യങ്ങളില്‍ കഴുകി
അരിഞ്ഞുണക്കിയെടുത്ത്
കരുവാളിച്ച ബന്ധങ്ങളെ
കള്ളച്ചിരിയുടെ പാടയിലൊതുക്കി
ഇറയത്ത് ചുരുട്ടിക്കെട്ടുമ്പോള്‍
കുഴഞ്ഞു വീണു ചത്ത
ദീര്‍ഘ നിശ്വാസങ്ങളെ...,

പ്രണയത്തിനും
കാമത്തിനുമിടയിലെ
നനുത്തുനേര്‍ത്ത ഞരമ്പുകളില്‍ നിറയെ
മൂട്ടയുടെ കൊഴുത്ത ചോരയുടെ
ഗന്ധമെന്നു മൊഴിഞ്ഞ്
മുഖത്തിഴഞ്ഞു ശ്വാസം മുട്ടിച്ച
മുടിയിഴകളെ....,

“ചില്ലകളില്‍ നിറയെ
അസ്വസ്ഥതകള്‍ പൂത്തു പടര്‍ന്നൊരു
രാത്രിയുടെ കവിള്‍ തടവി
കണിക്കൊന്നകള്‍
തലയാട്ടി പറയുന്നുണ്ട്
ഒന്നും മറന്നു പോകരുതെന്ന്..
....
ശരിക്കും അമ്മയെപ്പോലെ തന്നെ!“

ശനിയാഴ്‌ച

നഷ്ടവര്‍ഷങ്ങള്‍....

കീമ കടിച്ചു കറുപ്പിച്ച
കവിള്‍ത്തടങ്ങളില്‍ തടവിയ
“സാരമില്ലെടാ“ന്നൊരു വാക്കിന്
ഉള്ളംകെയില്‍ പതിച്ചു കിട്ടിയ
ഇരയിറുക്കാത്ത നുണക്കുഴി...

ഭയപ്പാടുകളാല്‍
വിളറിയ മുഖത്തു ചേര്‍ത്തു വച്ച
വേദപുസ്തകത്തിനിടയിലൂടെ
ചിലമ്പിച്ചൊഴുകി വീണൊരു
പ്രാര്‍ത്ഥനാ ഗീതത്തിന്റെ
നനുനനുത്ത ഈണം..

ചാറ്റലെറിഞ്ഞൊരു മഴ
പാടിത്തുടങ്ങിയിരിക്കുന്നു...

തളംകെട്ടിയൊതുങ്ങും മുമ്പ്
പതം പറഞ്ഞ് കൂടെയൊഴുകണം
തിരികെപ്പോകുമ്പോള്‍
കൂട്ടണമെന്നു ശാഠ്യം തിരുകണം...
മഴനൂലിലലിഞ്ഞലിഞ്ഞ് അലിവോടെ
മണ്ണകങ്ങളെ തലോടി
അവനു മാത്രമറിയുന്ന സ്വരത്തില്‍
ആശ്വസിപ്പിച്ച്
പെയ്തൊഴിയണം..


പരിചിതമായ അനക്കങ്ങളില്‍,
മണത്തെടുത്ത വാക്കുകളില്‍
രസം പിടിച്ചൊരു മൂകത
പേരറിയാത്തൊരു കിളിയെ കൊണ്ട്
“ഒരിത്തിരി നേരം കൂടി എന്റടുത്തെന്ന്“
കെഞ്ചിക്കുന്നപോലെ...
ഫിലിപ്പ്,
അഴുകിപ്പിടിക്കാത്ത,
അഴുക്കുപുരളാത്ത
നിന്റെ ഓര്‍മ്മകളിലാണളിയാ
എന്റെ കണ്ണുകളിലെ
പുഴകവിഞ്ഞ് ഞാനിന്നലെ മുങ്ങിച്ചത്തത്!