വ്യാഴാഴ്‌ച

തെരുവ് കരിങ്കൊടി പൊക്കുമ്പോള്‍

തെരുവ്
ഏറ് കൊണ്ട് പഴുപ്പൊലിപ്പിച്ച
നായയെപ്പോലെ..



ഈച്ചയാര്‍ക്കുമ്പോഴും
മഴ നക്കിവലിച്ച
ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി ,
ഞെരിച്ചുപൊട്ടിച്ച
കപ്പലണ്ടിത്തോടുകളിലെ
കറുത്ത വിരല്‍ പതിഞ്ഞ
വിപ്ലവ മണികള്‍
ഒന്നൊഴിയാതെ പെറുക്കിക്കള‍ഞ്ഞ്
ആശ്വാസം കൊള്ളും.


വെള്ളം തുടിയ്ക്കാത്ത
പഞ്ചായത്ത് പൈപ്പിഞ്ചോട്ടില്‍
സരസയും,ഭാര്‍ഗ്ഗവിയും
കൂനു വിഴുങ്ങിയ നാണിത്തള്ളയുമൊക്കെ
വിപ്ലവമാലകള്‍
ഉടുമുണ്ടുപൊക്കി സ്വീകരിക്കുമ്പോള്‍
കോളനിയുടെ
അടുക്കളപ്പുറങ്ങളിലെ
മീന്‍ മണം കൊതിക്കുന്ന
കറിച്ചട്ടികള്‍
മറിച്ചു വീഴ്ത്തിപ്പൊട്ടിച്ച്
വാശി തീര്‍ക്കും


പുറമ്പോക്കിലെ
ദളിതക്കൂട്ടായ്മകളിലെ
ഒച്ചയടച്ച ശബ്ദങ്ങളെ വിഴുങ്ങാന്‍
വന്‍ കുഴികളുണ്ടാക്കും..
സൌഹൃദതാളത്തില്‍ ചെണ്ടകൊട്ടി
വാറ്റിന്‍ ലഹരിയുടെ
കവിത വാര്‍ന്ന ഈണത്തില്‍
താടി വളര്‍ന്നചിന്തകളുടെ
കഴുത്തൊടിപ്പിക്കും


രാവു കനക്കുമ്പോള്‍
കൂരകള്‍ കഞ്ഞിക്കലങ്ങള്‍ ചുരണ്ടിക്കോരുന്ന
ഉന്മാദതാളത്തില്‍
തെരുവു നായ്ക്കള്‍ക്കൊപ്പം
പകലു കാട്ടിതന്ന ഇറച്ചിക്കഷ്ണങ്ങളില്‍
തല പൂഴ്ത്തും

നിലവിളികളെകടിച്ചു കുടഞ്ഞ്
വലിച്ചു കീറി…

തിങ്കളാഴ്‌ച

വ്യാഴാഴ്‌ച

മയക്കത്തിലാണവന്‍..

കാറ്റ് തുപ്പിചോപ്പിച്ച
മണല്‍ത്തിട്ടയ്ക്കു താഴെ
ഒന്നും മിണ്ടാതെ കമിഴ്ന്നു
കിടക്കുന്നു അവന്‍..!

മെല്ലെ വിളിച്ചു നോക്കി..
കാതില്‍ “കുട്ടുകൂര്‍ “പറഞ്ഞ്
അസ്വസ്ഥനാക്കി..
ഉള്‍പാദങ്ങളില്‍
ചൊറിഞ്ഞ് ഇക്കിളികൂട്ടി..

എപ്പോഴും പോലെ പിണക്കം തന്നെ.
മടിയിലെടുത്ത് കിടത്തി..

ചങ്കില്‍ നിന്നുമൊരു താരാട്ട്
തികട്ടിപുറത്തേക്കൊഴുകി.
കടലിരമ്പത്തിനിടയിലും
ഒരു ചെറുമീന്റെ തുടിച്ചുതുള്ളല്‍..
കണ്‍പോളകള്‍ക്കു മുകളില്‍
ഇളം ചെതുമ്പലിന്റെ കുത്തിയിറങ്ങുന്ന
തണുപ്പ് .

ഇനീപ്പോ
ഉമ്മവച്ചുണര്‍ത്തിയാലോ..
വേണ്ട ,മയങ്ങട്ടേ..
ഉറക്കം മുറിഞ്ഞാല്‍
ചുണ്ടുപിളര്‍ത്തി ഏങ്ങുന്നത് ..,വയ്യ!

ഉള്ളില്‍ അവശേഷിച്ചിരുന്ന
ഉറക്കം ചൂഴ്ന്നെടുത്ത്
കുഞ്ഞികണ്ണുകള്‍ക്ക് മീതെ
വിതറി തിരിച്ചു നടന്നു.

വെയിലത്തൊരു
കണ്ണാടിക്കഷണം തിളങ്ങുന്നു..,
മഴയത്തൊരു
കുഞ്ഞികാല്‍ത്തള കിലുങ്ങുന്നു..,
തോന്നലാണ്,,
അവന്‍ നല്ല മയക്കത്തത്തിലല്ലേ..!

മറക്കുവാനാകുമോ...?

ചരിഞ്ഞു വീണനിഴലില്‍
കുളിരു മുഴുവനുമൊതുക്കി
വേലിയിറമ്പിലെ
വെന്തു പോയ പകലുകളെ
വ്യാമോഹിപ്പിച്ച
മഞ്ഞയും ചുവപ്പുമണിഞ്ഞ
രാജമല്ലിപ്പൂക്കളെ ...,

സൂത്രവാക്യങ്ങളില്‍ കഴുകി
അരിഞ്ഞുണക്കിയെടുത്ത്
കരുവാളിച്ച ബന്ധങ്ങളെ
കള്ളച്ചിരിയുടെ പാടയിലൊതുക്കി
ഇറയത്ത് ചുരുട്ടിക്കെട്ടുമ്പോള്‍
കുഴഞ്ഞു വീണു ചത്ത
ദീര്‍ഘ നിശ്വാസങ്ങളെ...,

പ്രണയത്തിനും
കാമത്തിനുമിടയിലെ
നനുത്തുനേര്‍ത്ത ഞരമ്പുകളില്‍ നിറയെ
മൂട്ടയുടെ കൊഴുത്ത ചോരയുടെ
ഗന്ധമെന്നു മൊഴിഞ്ഞ്
മുഖത്തിഴഞ്ഞു ശ്വാസം മുട്ടിച്ച
മുടിയിഴകളെ....,

“ചില്ലകളില്‍ നിറയെ
അസ്വസ്ഥതകള്‍ പൂത്തു പടര്‍ന്നൊരു
രാത്രിയുടെ കവിള്‍ തടവി
കണിക്കൊന്നകള്‍
തലയാട്ടി പറയുന്നുണ്ട്
ഒന്നും മറന്നു പോകരുതെന്ന്..
....
ശരിക്കും അമ്മയെപ്പോലെ തന്നെ!“

ശനിയാഴ്‌ച

നഷ്ടവര്‍ഷങ്ങള്‍....

കീമ കടിച്ചു കറുപ്പിച്ച
കവിള്‍ത്തടങ്ങളില്‍ തടവിയ
“സാരമില്ലെടാ“ന്നൊരു വാക്കിന്
ഉള്ളംകെയില്‍ പതിച്ചു കിട്ടിയ
ഇരയിറുക്കാത്ത നുണക്കുഴി...

ഭയപ്പാടുകളാല്‍
വിളറിയ മുഖത്തു ചേര്‍ത്തു വച്ച
വേദപുസ്തകത്തിനിടയിലൂടെ
ചിലമ്പിച്ചൊഴുകി വീണൊരു
പ്രാര്‍ത്ഥനാ ഗീതത്തിന്റെ
നനുനനുത്ത ഈണം..

ചാറ്റലെറിഞ്ഞൊരു മഴ
പാടിത്തുടങ്ങിയിരിക്കുന്നു...

തളംകെട്ടിയൊതുങ്ങും മുമ്പ്
പതം പറഞ്ഞ് കൂടെയൊഴുകണം
തിരികെപ്പോകുമ്പോള്‍
കൂട്ടണമെന്നു ശാഠ്യം തിരുകണം...
മഴനൂലിലലിഞ്ഞലിഞ്ഞ് അലിവോടെ
മണ്ണകങ്ങളെ തലോടി
അവനു മാത്രമറിയുന്ന സ്വരത്തില്‍
ആശ്വസിപ്പിച്ച്
പെയ്തൊഴിയണം..


പരിചിതമായ അനക്കങ്ങളില്‍,
മണത്തെടുത്ത വാക്കുകളില്‍
രസം പിടിച്ചൊരു മൂകത
പേരറിയാത്തൊരു കിളിയെ കൊണ്ട്
“ഒരിത്തിരി നേരം കൂടി എന്റടുത്തെന്ന്“
കെഞ്ചിക്കുന്നപോലെ...
ഫിലിപ്പ്,
അഴുകിപ്പിടിക്കാത്ത,
അഴുക്കുപുരളാത്ത
നിന്റെ ഓര്‍മ്മകളിലാണളിയാ
എന്റെ കണ്ണുകളിലെ
പുഴകവിഞ്ഞ് ഞാനിന്നലെ മുങ്ങിച്ചത്തത്!